കേരളത്തിലെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണ സംവിധാനത്തിൽ വലിയ മാറ്റത്തിന് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. ഇനി മുതൽ കിടപ്പുരോഗികളും ഒഴിവാക്കാനാകാത്ത പ്രത്യേക സാഹചര്യങ്ങളിലുള്ള ഗുണഭോക്താക്കളും ഒഴികെയുള്ള എല്ലാവർക്കും Direct Benefit Transfer (DBT) സംവിധാനത്തിലൂടെ ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായുള്ള സർക്കാർ ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി.
നിലവിൽ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിലൂടെ ഗുണഭോക്താക്കളുടെ വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. എന്നാൽ വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ സമയബന്ധിതമായി സർക്കാർ അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കുന്നതിലും സേവന പോർട്ടലിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലും ഗുരുതര വീഴ്ചകൾ ഉണ്ടായതായി സർക്കാർ വിലയിരുത്തി.
ഇതുമൂലം പെൻഷൻ കണക്കുകളിൽ പൊരുത്തക്കേടുകൾ (Reconciliation Issues), അർഹതയില്ലാത്തവർക്ക് പെൻഷൻ ലഭിക്കുന്ന സാഹചര്യം, ഒരേ വ്യക്തിക്ക് ഒന്നിലധികം തവണ പെൻഷൻ വിതരണം ചെയ്യപ്പെടുന്നത് തുടങ്ങിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള അധിക ചെലവും കേന്ദ്ര സർക്കാർ നിർദേശിക്കുന്ന Direct Benefit Transfer മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാത്തതുമൂലം സംസ്ഥാനത്തിന് കേന്ദ്ര സാമ്പത്തിക സഹായങ്ങളിൽ പ്രതികൂല സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സർക്കാർ വിലയിരുത്തി.
ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ചാണ് കിടപ്പുരോഗികളും ഒഴിവാക്കാനാകാത്ത പ്രത്യേക സാഹചര്യങ്ങളിലുള്ള ഗുണഭോക്താക്കളും ഒഴികെയുള്ള എല്ലാവർക്കും ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഡി.ബി.ടി മുഖേന പെൻഷൻ വിതരണം ചെയ്യുന്നതിന് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയത്.
പുതിയ തീരുമാനം നടപ്പിലാകുന്നതോടെ പെൻഷൻ വിതരണം കൂടുതൽ സുതാര്യവും വേഗത്തിലുള്ളതുമായ സംവിധാനത്തിലേക്ക് മാറുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.