തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുന്നിൽക്കണ്ട് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് നിശ്ചലമാകുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഭരണത്തുടർച്ചയുണ്ടാകില്ലെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ‘ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട’ എന്ന മനോഭാവമാണ് ഭരണപക്ഷത്തിന് ജനങ്ങളോടെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് എത്തിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളിൽ ഒപ്പിടുന്നതും ചർച്ചകൾ നടത്തുന്നതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ്. സമാനമായ അവസ്ഥ തന്നെയാണ് മിക്ക മന്ത്രിമാരുടേതും. വകുപ്പ് തലത്തിലുള്ള ദൈനംദിന കാര്യങ്ങൾ പോലും ഗൗനിക്കാതെ പല മന്ത്രിമാരും വിനോദ യാത്രയിലും പരിപൂർണ വിശ്രമത്തിലും ആണ്.
മന്ത്രിമാരുടെ അഭാവത്തിൽ സെക്രട്ടറിയേറ്റ് ഭരണം താറുമാറായിരിക്കുകയാണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളിൽ ഭൂരിഭാഗം പേരും ഇപ്പോൾ ‘ടൂർ മൂഡിലാണ്’. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ലഭിക്കാനുള്ള ആനുകൂല്യങ്ങളും മറ്റും വേഗത്തിൽ നേടിയെടുക്കാനുള്ള തിരക്കിലാണ് ചിലരെന്നും ആക്ഷേപമുണ്ട്.
പരാതികളുമായി എത്തുന്ന സാധാരണക്കാർക്ക് മറുപടി നൽകാൻ പോലും ആളില്ലാത്ത അവസ്ഥയാണ് നിലവിൽ. ഫയലുകൾ നീങ്ങുന്നില്ലെന്ന് മാത്രമല്ല, നിർണായക തീരുമാനങ്ങൾ എടുക്കേണ്ട ഐഎഎസ് ഉദ്യോഗസ്ഥരും പുതിയ സർക്കാർ വരുന്നത് കാത്തിരിക്കുകയാണ്. ഇതോടെ സെക്രട്ടറിയേറ്റ് പൂർണ്ണമായും ഒരു ‘നാഥനില്ലാ കളരി’യായി മാറിയിരിക്കുന്നു.
ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിച്ചു എന്ന തിരിച്ചറിവാണ് ഭരണകൂടത്തെ ഇത്തരം ഒരു നിസ്സംഗതയിലേക്ക് തള്ളിവിട്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ