തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിൻ്റെ ആലപ്പുഴ നിയമസഭാ സീറ്റ് മോഹം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശക്തമായ ഇടപെടലോടെ പാളി. സിറ്റിംഗ് എം.എൽ.എ പി.പി. ചിത്തരജ്ഞൻ തന്നെ ആലപ്പുഴയിൽ വീണ്ടും സ്ഥാനാർത്ഥിയാകും.
ആലപ്പുഴയിൽ ചിത്തരജ്ഞന് പകരം തൻ്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനായി തോമസ് ഐസക്ക് നടത്തിയ നീക്കങ്ങളാണ് ഇതോടെ തടസ്സപ്പെട്ടത്. മുതിർന്ന നേതാവ് എം.എ. ബേബി വഴിയായിരുന്നു ഐസക്കിൻ്റെ ‘ഓപ്പറേഷൻ’. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ കടുത്ത നിലപാട് എടുക്കുകയായിരുന്നു.
അതേസമയം, സിറ്റിംഗ് എം.എൽ.എയ്ക്ക് തുണയായത് മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിൻ്റെ പിന്തുണയാണ്. റിയാസ് ആലപ്പുഴ സീറ്റിൽ ചിത്തരഞ്ജൻ വേണ്ടി ശക്തമായി നിലകൊണ്ടതോടെയാണ് ഐസക്കിൻ്റെ മോഹം പൊലിഞ്ഞത്.
ഈ നീക്കങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ തോമസ് ഐസക്ക് തൻ്റെ വോട്ടർ പട്ടികയിലെ വിലാസം ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം തിരുവനന്തപുരത്താണ് വോട്ട് രേഖപ്പെടുത്തിയത്. ആലപ്പുഴ സീറ്റ് ഉറപ്പിക്കാനുള്ള ഐസക്കിൻ്റെ ശ്രമങ്ങൾ ‘ദിവാസ്വപ്നം’ മാത്രമായി മാറി.