തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ചേർന്ന് അട്ടിമറിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്ഡിപിഐ തീവ്രവാദ സംഘടനയാണെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കേരളത്തിലെ സിപിഎം സൗകര്യപൂർവ്വം വിസ്മരിക്കുകയാണെന്ന് പാർട്ടി രേഖകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

പാർട്ടി കോൺഗ്രസ് പ്രമേയവും നയവ്യതിയാനവും
കൊൽക്കത്തയിൽ നടന്ന 24-ാം പാർട്ടി കോൺഗ്രസിൽ, ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനയാണ് എസ്ഡിപിഐ എന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ശക്തികൾ ന്യൂനപക്ഷങ്ങൾക്കിടയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ചെറുത്തുതോൽപ്പിക്കണമെന്നാണ് രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നത്. എന്നാൽ കേരളത്തിൽ ഈ നയത്തിന് വിരുദ്ധമായി സിപിഎം എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കുകയാണെന്നും കേന്ദ്ര നേതൃത്വം ഇതിന് മൗനാനുവാദം നൽകുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
ജനസംഘവുമായുള്ള പഴയ ചങ്ങാത്തം
വർഗീയ കക്ഷികളുമായി കാലാകാലങ്ങളിൽ സിപിഎം പുലർത്തുന്ന ബന്ധത്തെ വി.ഡി. സതീശൻ രൂക്ഷമായി പരിഹസിച്ചു. 1977-ലെ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ മുൻരൂപമായ ജനസംഘവുമായി സിപിഎം നേരിട്ട് സഖ്യമുണ്ടാക്കിയത് അദ്ദേഹം ചൂണ്ടിക്കാട്ടി.

”1977 മാർച്ച് നാലിന് ‘ദേശാഭിമാനി’യിൽ വന്ന ലേഖനത്തിൽ ജനസംഘത്തെ വെള്ളപൂശിയത് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ്. ജനസംഘം ഹിന്ദു രാഷ്ട്രവാദികളല്ലെന്നും ന്യൂനപക്ഷ വിരുദ്ധരല്ലെന്നും അന്ന് സിപിഎം വോട്ടർമാരോട് പറഞ്ഞു.” – സതീശൻ ഓർമ്മിപ്പിച്ചു.
അന്ന് ആർഎസ്എസ് നയങ്ങൾ പിന്തുടരുന്ന ജനസംഘത്തെ ‘മാടപ്രാവിനെപ്പോലെ നിർമ്മലമായ പാർട്ടി’ എന്ന് വിശേഷിപ്പിക്കാൻ പോലും സിപിഎം മടിച്ചില്ല. കോൺഗ്രസ് അവർക്കെതിരെ കുപ്രചരണം നടത്തുകയാണെന്നാണ് അന്ന് ദേശാഭിമാനി എഴുതിപ്പിടിപ്പിച്ചത്. വർഗീയതയെ താലോലിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ശൈലിയാണെന്നും 1977-ൽ ജനങ്ങൾ ഇതിന് മറുപടി നൽകിയത് 111 സീറ്റുകൾ യുഡിഎഫിന് നൽകിക്കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.