തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെയും പൊതുസമൂഹത്തെയും ഒരുപോലെ ഇളക്കിമറിച്ച മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഒടുവിൽ കാലത്തിന്റെ കാവ്യനീതി. തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും മുൻ എംഎൽഎയുമായ സച്ചിൻ ദേവ് എന്നിവരുമായുള്ള നടുറോഡിലെ വാക്പോരിന് പിന്നാലെ കെഎസ്ആർടിസിയിൽ നിന്നും പുറത്താക്കപ്പെട്ട താത്കാലിക ഡ്രൈവർ എൽ. എച്ച്. യദുവിന് പുതിയ നിയോഗം. യദുവിനെ കേരള നിയമസഭയിലെ താത്കാലിക ഡ്രൈവറായി നിയമിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്തരവിട്ടു. ദിവസവേതനാടിസ്ഥാനത്തിലാണ് ഈ നിയമനം.
അധികാരക്കരുത്തിൽ തങ്ങളെ വഴിയിൽ തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയും തനിച്ചാക്കി ജോലി കളയിക്കുകയും ചെയ്തവർക്ക് നിയമസഭയിലെ പുതിയ ജോലിയിലൂടെ യദു മറുപടി നൽകിയപ്പോൾ, അത് സോഷ്യൽ മീഡിയയിലും പൊതുജനങ്ങളിലും വലിയ കയ്യടിയാണ് നേടുന്നത്.
ചാണ്ടി ഉമ്മന്റെ കത്തും തിരുവഞ്ചൂരിന്റെ മാസ് തീരുമാനവും
കെഎസ്ആർടിസിയിൽ നിന്നും ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് യദു കടുത്ത പ്രതിസന്ധിയിലായിരുന്നു. തുടർന്ന് ഐഎൻടിയുസിയിൽ ചേർന്ന യദു, തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പോരാടി. യദുവിന് നിയമസഭയിൽ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കത്ത് നൽകിയിരുന്നു. ഈ ശുപാർശ പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് സ്പീക്കർ മാസ്സ് ആക്ഷനിലൂടെ യദുവിന് നിയമസഭയുടെ ഔദ്യോഗിക വാഹനങ്ങളുടെ ഡ്രൈവറായി താൽക്കാലിക നിയമനം നൽകിയത്.
വിവാദങ്ങളുടെ തുടക്കം
തിരുവനന്തപുരം പാളയത്തുവെച്ച് മേയർ സഞ്ചരിച്ചിരുന്ന കാറിന് കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്നും, ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ചായിരുന്നു ആര്യ രാജേന്ദ്രനും സച്ചിൻ ദേവും ചേർന്ന് നടുറോഡിൽ ബസ് തടഞ്ഞിട്ട് യദുവുമായി തർക്കത്തിലേർപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ കെഎസ്ആർടിസി അധികൃതർ യദുവിനെ ജോലിയിൽ നിന്നും മാറ്റിനിർത്തുകയായിരുന്നു.
തുടർന്ന് യദു നൽകിയ പരാതിയിൽ ആദ്യം കേസെടുക്കാൻ മടിച്ച പൊലീസ്, പിന്നീട് കോടതി ഇടപെടലിനെ തുടർന്നാണ് മേയർക്കും ഭർത്താവിനുമെതിരെ കേസെടുത്തത്. എന്നാൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയ ചിത്രം മാറുകയും, ആര്യയും സച്ചിൻ ദേവും പരാജയപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യദുവിന് നിയമസഭയിൽ തന്നെ തലയുയർത്തി ജോലി ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.