തിരുവനന്തപുരം: രാഷ്ട്രീയ വേദികളിലെ വാക്പോരുകൾക്കപ്പുറം, ബൈബിൾ വിജ്ഞാനത്തിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തുന്ന മുന്നേറ്റം സി.പി.എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ആഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന ഒരു ചോദ്യം പാർട്ടിക്കുള്ളിലെ ആശങ്കയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു: “ബൈബിൾ അറിയാവുന്ന ആരും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?”
സെക്രട്ടറിയേറ്റിലെ ഒരു മുതിർന്ന അംഗം ഉന്നയിച്ച ഈ ചോദ്യത്തിന് മുന്നിൽ ക്രൈസ്തവ പശ്ചാത്തലമുള്ള പല നേതാക്കളും മറുപടിയില്ലാതെ മുഖം കുനിച്ചു. സതീശൻ്റെ പ്രസംഗങ്ങൾ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ യു.ഡി.എഫിന് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നുവെന്ന തിരിച്ചറിവാണ് പാർട്ടിയെ ഇത്തരമൊരു ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നത്.
മെത്രാൻമാരെ കയ്യിലെടുക്കുന്ന സതീശൻ ശൈലി
പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം ക്രൈസ്തവ സഭകളുടെ വിവിധ വേദികളിലായി ഏകദേശം 250-ഓളം പ്രസംഗങ്ങളാണ് സതീശൻ നടത്തിയത്. ഏറ്റവും ഒടുവിൽ സി.എസ്.ഐ മദ്ധ്യ കേരള മഹായിടവക സംഗമത്തിലും സതീശൻ്റെ പ്രസംഗം ശ്രദ്ധേയമായി.
”സതീശൻ ഉള്ളതുകൊണ്ട് ഞങ്ങൾ സുവിശേഷം പറയേണ്ട കാര്യമില്ല” – ബിഷപ്പുമാർ ഒന്നടങ്കം ഇത്തരത്തിൽ പ്രതികരിക്കുന്നത് സി.പി.എം നേതൃത്വത്തെ അമ്പരപ്പിക്കുന്നുണ്ട്.
ബൈബിൾ വാക്യങ്ങളും സുവിശേഷ തത്വങ്ങളും സമകാലിക രാഷ്ട്രീയവുമായി കോർത്തിണക്കിയുള്ള സതീശൻ്റെ പ്രസംഗങ്ങൾക്ക് വൈദികർക്കിടയിലും വിശ്വാസികൾക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അകന്നുപോയ ക്രൈസ്തവ വോട്ടുകളെ കോൺഗ്രസിലേക്ക് തിരികെ എത്തിക്കുന്നതിൽ ഈ ‘പ്രസംഗ നയതന്ത്രം’ വലിയ പങ്കുവഹിക്കുന്നുണ്ട്.
പകരക്കാരനെ തേടി ഇടതുമുന്നണി
സതീശനെ നേരിടാൻ അതേ നാണയത്തിൽ മറുപടി നൽകാൻ കഴിയുന്ന നേതാക്കളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സി.പി.എം. പാർട്ടിയിൽ അത്തരമൊരു നേതാവിൻ്റെ അഭാവം പ്രകടമായതോടെ ഘടകകക്ഷികളിലേക്ക് നോട്ടമെത്തിയിരിക്കുകയാണ്.
എൽ.ഡി.എഫിലുള്ള മാർത്തോമ സഭയിലെ വൈദികൻ്റെ മകനായ എം.എൽ.എയെ ഈ ദൗത്യം ഏൽപ്പിക്കാനാണ് നീക്കം. ബൈബിൾ പശ്ചാത്തലമുള്ള ഇദ്ദേഹത്തെ ഉപയോഗിച്ച് സതീശൻ്റെ പ്രസംഗങ്ങൾക്ക് മറുപടി നൽകാനും ക്രൈസ്തവ സഭകളെ ഇടതുപക്ഷത്തോട് അടുപ്പിക്കാനും സാധിക്കുമോ എന്നാണ് സി.പി.എം നോക്കുന്നത്.
എന്തായാലും രാഷ്ട്രീയ കേരളത്തിൽ വരും ദിവസങ്ങളിൽ ‘ബൈബിൾ രാഷ്ട്രീയ’വും സജീവ ചർച്ചയാകുമെന്ന് ഉറപ്പായി.