തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് മുതിർന്ന സി.പി.എം നേതാവും മുൻ ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണങ്ങൾ. അഞ്ച് ദിവസം മുൻപ് മുതിർന്ന കോൺഗ്രസ് നേതാവുമായി ഐസക്ക് നടത്തിയ ഒന്നര മണിക്കൂർ നീണ്ട രഹസ്യ കൂടിക്കാഴ്ചയാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമായിരിക്കുന്നത്. ഇതേത്തുടർന്ന് ഐസക്കിനെ പാർട്ടി നിരീക്ഷണത്തിലാക്കിയതായാണ് സൂചന.
സീറ്റ് നിഷേധം: അതൃപ്തി പരസ്യമാക്കിയോ ഐസക്ക്?
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തോമസ് ഐസക്ക് വലിയ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ പഴയ തട്ടകമായ ആലപ്പുഴ സീറ്റായിരുന്നു അദ്ദേഹം ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ നിലവിലെ എം.എൽ.എയായ പി.പി. ചിത്തരഞ്ജൻ തന്നെ മത്സരിക്കട്ടെ എന്ന കർശന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. ഇതിനു പിന്നാലെ തിരുവനന്തപുരം സീറ്റിനായി അദ്ദേഹം ചരടുവലികൾ നടത്തിയെങ്കിലും നേതൃത്വം പച്ചക്കൊടി കാട്ടിയില്ല. ഈ സീറ്റ് നിഷേധമാണ് ഐസക്കിനെ പാർട്ടി വിരുദ്ധ നീക്കങ്ങളിലേക്ക് നയിച്ചതെന്ന സംശയം ശക്തമാണ്.
ജി. സുധാകരന്റെ വഴിയിലേക്ക് ഐസക്കും?
ഒന്നാം പിണറായി സർക്കാരിലെ കരുത്തരായ രണ്ട് മന്ത്രിമാരായിരുന്നു ജി. സുധാകരനും തോമസ് ഐസക്കും. പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് ജി. സുധാകരൻ ഇപ്പോൾ യു.ഡി.എഫ് പാളയത്തിലാണ്. അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി അദ്ദേഹം മത്സരിക്കുന്നു. സുധാകരന്റെ ചുവടുപിടിച്ച് ഐസക്കും യു.ഡി.എഫ് നേതാക്കളുമായി ബന്ധം സ്ഥാപിക്കുന്നത് പിണറായി വിജയനെയും സംഘത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. ഭരണമാറ്റം ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യത്തിൽ, പുതിയ സർക്കാരിൽ വലിയ പദവികൾ ഐസക്ക് ലക്ഷ്യം വെക്കുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
“കോമാളി” പ്രയോഗവും മാപ്പപേക്ഷയും
പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ “കോമാളി” എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഐസക്കിന്റെ ഈ പരാമർശം രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതാണെന്ന് വിമർശനം ഉയർന്നതോടെ അദ്ദേഹം പരസ്യമായി മാപ്പ് പറഞ്ഞാണ് തടിയൂരിയത്. എന്നാൽ, ഇത്തരം പ്രസ്താവനകൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നു എന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്.
വിജ്ഞാന കേരളത്തിന്റെ ഉപദേശകൻ; ഇനി എങ്ങോട്ട്?
നിലവിൽ വിജ്ഞാന കേരളത്തിന്റെ മുഖ്യ ഉപദേശകനായി പ്രവർത്തിക്കുന്ന ഐസക്ക്, പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ‘പാര’ പണിയുകയാണോ എന്ന ആശങ്കയിലാണ് അണികൾ. ഭരണമാറ്റം ഉറപ്പായ സാഹചര്യത്തിൽ കോൺഗ്രസ് നേതാവുമായുള്ള ഐസക്കിൻ്റെ രഹസ്യ കൂടികാഴ്ച രാഷ്ട്രീയ കൂടുമാറ്റത്തിന്റെ സൂചനയാണോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
![]()
