തിരുവനന്തപുരം: രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും പുകഴ്ത്തുന്നതിൽ എന്നും മുൻപന്തിയിലുള്ള പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ പുതിയ നിലപാട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. “ആര് വന്നാലും ആശംസ നേരും, എന്നാൽ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ തീരുമാനിക്കുന്നത് ജനങ്ങളാണ്” എന്ന യൂസഫലിയുടെ പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഡിസംബർ ആദ്യവാരം ദുബായിൽ നടന്ന ഒരു ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിക്കൊണ്ട്, അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് യൂസഫലി പ്രവചിച്ചിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ വന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട കനത്ത തിരിച്ചടിയാണ് യൂസഫലിയെ നിലപാട് മാറ്റാൻ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മാറിയ സാഹചര്യം, മാറിയ വാക്കുകൾ
ദുബായിലെ പരിപാടിയിൽ പിണറായി വിജയന്റെ ഭരണത്തെ വാനോളം പുകഴ്ത്തിയ യൂസഫലി, വികസന തുടർച്ചയ്ക്കായി അദ്ദേഹം വീണ്ടും അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ചിത്രം മാറി. പല കോട്ടകളിലും ഇടത് മുന്നണിക്ക് കാലിടറി. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് യൂസഫലി തന്റെ പഴയ പ്രസ്താവനയിൽ നിന്ന് വിദഗ്ധമായി പിന്മാറിയത്.
”ഞാനൊരു ബിസിനസ്സുകാരനാണ്. വരുന്നവർക്കെല്ലാം ആശംസകൾ നേരാറുണ്ട്. പക്ഷേ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഈ നാട്ടിലെ ജനങ്ങൾക്കാണ്. അവരുടെ വിധിയെഴുത്താണ് പ്രധാനം.” – എം.എ. യൂസഫലി
യൂസഫലിയുടെ ‘യു-ടേൺ’ സോഷ്യൽ മീഡിയയിൽ
ബിസിനസ് രംഗത്തെ തന്ത്രജ്ഞത രാഷ്ട്രീയത്തിലും യൂസഫലി പയറ്റുന്നു എന്നാണ് വിമർശകരുടെ പക്ഷം. കാറ്റ് വീശുന്നതിനനുസരിച്ച് പായ മാറ്റുന്ന പ്രവാസി വ്യവസായിയുടെ രീതിയെ ട്രോളുകളിലൂടെയാണ് സോഷ്യൽ മീഡിയ നേരിടുന്നത്. തദ്ദേശ ഫലം വന്നതോടെ ഭരണത്തുടർച്ച പ്രവചിക്കുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞാണ് ഈ ‘യു-ടേൺ’ എന്നും സംസാരമുണ്ട്.