തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം മൂന്ന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. വർഷങ്ങളായി ഇടഞ്ഞുനിന്നിരുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു. വെള്ളാപ്പള്ളിയുടെ പിന്തുണ പിണറായിക്കാണ്. ഫലത്തിൽ സുകുമാരൻ നായരുടെ പിന്തുണയും പിണറായിക്ക് എന്ന് വ്യക്തം.
മാറുന്ന നിലപാടുകൾ; 2021-ൽ നിന്ന് 2026-ലേക്ക്
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തിയ ശേഷം പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച സുകുമാരൻ നായർ അന്ന് യു.ഡി.എഫിനൊപ്പമായിരുന്നു നിലയുറപ്പിച്ചത്. എന്നാൽ ജനവിധി മറിച്ചായിരുന്നു. ചരിത്രപരമായ തുടർഭരണത്തിലൂടെ പിണറായി അധികാരം നിലനിർത്തി. എന്നാൽ ഇക്കുറി ചിത്രം മാറിയിരിക്കുന്നു. വെള്ളാപ്പള്ളിക്കൊപ്പം സുകുമാരൻ നായരും പിണറായിക്ക് പിന്തുണയുമായി എത്തുമ്പോൾ അത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
സർക്കാരിനെ വലയ്ക്കുന്ന വിവാദങ്ങൾ
സമുദായ നേതാക്കളുടെ പിന്തുണ ലഭിക്കുമ്പോഴും പിണറായി സർക്കാരിന് മുന്നിലുള്ള പാത ദുർഘടമാണ്:
- അതിശക്തമായ ഭരണവിരുദ്ധ വികാരം: പത്തു വർഷത്തെ ഭരണത്തിന് ശേഷം ജനങ്ങൾക്കിടയിൽ സർക്കാർ വിരുദ്ധ വികാരം പ്രകടമാണ്.
- ശബരിമല സ്വർണ്ണക്കൊള്ള: ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സി.പി.എമ്മിന്റെ മൂന്ന് പ്രമുഖ നേതാക്കൾ നിലവിൽ ജയിലിലാണ്. ഇത് സർക്കാരിന്റെ പ്രതിച്ഛായയെ വല്ലാതെ ബാധിച്ചിട്ടുണ്ട്.
സുകുമാരൻ നായരും വെള്ളാപ്പള്ളിയും മുൻകാലങ്ങളിൽ ആരെ പിന്തുണച്ചോ, അവർക്ക് തിരഞ്ഞെടുപ്പിൽ കഷ്ടകാലമായിരുന്നു എന്നതാണ് ചരിത്രം. 2021-ൽ സുകുമാരൻ നായർ പിന്തുണച്ച യു.ഡി.എഫ് തകർന്നടിഞ്ഞു. ഇപ്പോൾ ഇരുനേതാക്കളും ഒന്നിച്ച് പിണറായിയെ പിന്തുണയ്ക്കുമ്പോൾ, ഈ ‘പിന്തുണ’ ഇടത് മുന്നണിയുടെ പതനത്തിൻ്റെ ആഘാതം വർദ്ധിപ്പിക്കുമോ എന്ന ഭീതിയിലാണ് അണികൾ.
വടക്കൻ പറവൂരിൽ വി.ഡി. സതീശൻ മൽസരിക്കാൻ ഇറങ്ങിയ കാലം മുതൽ വെള്ളാപ്പള്ളി സതീശനെ തോൽപിക്കാൻ ആഹ്വാനം ചെയ്യുകയും അതിന് വേണ്ടി അക്ഷീണം പരിശ്രമിക്കുകയും ചെയ്യാറുണ്ട് . സതീശൻ്റെ ഭൂരിപക്ഷം ഓരോ തെരഞ്ഞെടുപ്പിലും കൂടാൻ മാത്രമേ വെള്ളാപ്പള്ളിയുടെ ആഹ്വാനം കൊണ്ട് സാധിച്ചുള്ളു. ആലപ്പുഴയിൽ വി എം. സുധീരനേയും കെ.സി വേണുഗോപാലിനേയും തോൽപ്പിക്കാൻ ആഹ്വാനം ചെയ്ത ആളാണ് വെള്ളപ്പള്ളി. വെള്ളാപ്പള്ളി ആരെ എതിർക്കുന്നുവോ അവർക്ക് നല്ല കാലമായിരിക്കും. സുധീരനും സതീശനും വേണുഗോപാലും ഇതിൻ്റ ഉത്തമ ഉദാഹരണങ്ങളാണ്.
![]()
