കൊച്ചി: സാംസ്കാരിക കോൺഗ്രസ് പരിപാടിയുടെ ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഇന്ന് തീരുമാനിക്കും. എറണാകുളത്ത് നടക്കുന്ന നിർണായക യോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിലാണ് അന്തിമ പ്രഖ്യാപനം ഉണ്ടാകുക. ‘ഒടിയൻ’ സിനിമയുടെ സംവിധായകനായ വി.എ. ശ്രീകുമാർ മേനോൻ നേതൃത്വം നൽകുന്ന ‘പുഷ്’ എന്ന ഇവൻ്റ് മാനേജ്‌മെൻ്റ് ഗ്രൂപ്പിന് ചുമതല നൽകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എറണാകുളത്ത് പുരോഗമിക്കുകയാണ്. ലാലിനെ ആദരിച്ചുകൊണ്ട് തിരുവനന്തപുരത്ത് നടന്ന ‘ലാൽസലാം’ എന്ന മെഗാ ഇവൻ്റിൻ്റെ സംഘാടനച്ചുമതല നേരത്തെ ശ്രീകുമാർ മേനോനായിരുന്നു. ഈ അനുഭവപരിചയം പരിഗണിച്ചാണ് അദ്ദേഹത്തിൻ്റെ ‘പുഷ്’ എന്ന സ്ഥാപനത്തിന് സാംസ്കാരിക കോൺഗ്രസ് പരിപാടിയുടെ ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല നൽകാൻ ആലോചിക്കുന്നതെന്നാണ് വിവരം.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ചർച്ച ചെയ്യാനൊരുങ്ങുന്നത് പിണറായി സർക്കാരിൻ്റെ ‘മെഗാ ധൂർത്താ’യി വിലയിരുത്തുന്ന പ്രഥമ ‘കൾച്ചറൽ കോൺഗ്രസിനെ’യാണ്. സി പി എമ്മിൻ്റെ അഖിലേന്ത്യ സെക്രട്ടറി എം.എ ബേബിയുടെ ആശയത്തിൽ ഡിസംബർ 20 മുതൽ 22 വരെ എറണാകുളത്ത് വെച്ചാണ് കൾച്ചറൽ കോൺഗ്രസ് നടക്കുന്നത്.
രാജ്യത്തിന് അകത്തും പുറത്തുമുള്ള സാംസ്കാരിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് കൾച്ചറൽ കോൺഗ്രസിനെ ഒരു ‘മഹാസംഭവം’ ആക്കി മാറ്റണമെന്നാണ് എം.എ. ബേബിയുടെ നിർദ്ദേശം. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സംഘടിപ്പിച്ച “മാനവീയം” എന്ന സാംസ്കാരിക പരിപാടിയും ബേബിയുടെ ആശയത്തിൽ ഉദിച്ചതായിരുന്നു.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കാലാവധി കഴിയാൻ നാല് മാസം മാത്രം ശേഷിക്കുന്ന പിണറായി സർക്കാരിൻ്റെ ‘മെഗാ ധൂർത്തായി ” ഈ പരിപാടി മാറും.കൾച്ചറൽ കോൺഗ്രസിൻ്റെ ആകെ ചെലവായി ഏകദേശം 10 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
സംഘാടനത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ലളിതകലാ അക്കാദമിക്ക് ഈ മാസം 2-ന് 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
![]()
