തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളിൽ അജണ്ട നിശ്ചയിക്കുന്നവർ വിജയിക്കുന്നു എന്ന തന്ത്രം തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്. ആവർത്തിക്കുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും അജണ്ട നിർണ്ണയിച്ചത് യു.ഡി.എഫ്. ആയിരുന്നു. അതിന്റെ പിന്നാലെ പോകാനായിരുന്നു എൽ.ഡി.എഫിന്റെ വിധി.
യു.ഡി.എഫ്. ആധിപത്യം കണക്കുകളിൽ:
2021-ന് ശേഷം നടന്ന 27 തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ 25-ലും യു.ഡി.എഫ്. വിജയിച്ചത് കൃത്യമായ അജണ്ട നിശ്ചയിച്ചതിന്റെ ബലത്തിലാണ്. ഒമ്പതിനും പതിനൊന്നിനും നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അജണ്ട കൃത്യമായി നിശ്ചയിക്കുന്നതിൽ മുന്നണി വിജയിച്ചു എന്നാണ് വിലയിരുത്തൽ.
സ്വർണ്ണക്കൊള്ളയും ഭരണവിരുദ്ധ വികാരവും:
ശബരിമല സ്വർണ്ണക്കൊള്ളയോടൊപ്പം ശക്തമായ ഭരണവിരുദ്ധ വികാരവും ആളിക്കത്തിക്കുന്നതിൽ യു.ഡി.എഫ്. വിജയിച്ചു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന ശബരിമലയിലെ മോഷണം എന്ന വിഷയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംഘവും ഓരോ ദിവസവും ആവർത്തിച്ച് ഉന്നയിച്ചതോടെ എൽ.ഡി.എഫ്. പ്രതിരോധത്തിലായി.
മാങ്കൂട്ടം വിഷയം: എൽ.ഡി.എഫ്. തുറുപ്പ് ചീട്ട് പൊളിഞ്ഞു!
ശബരിമല സ്വർണ്ണക്കൊള്ള എന്ന പ്രധാന അജണ്ട മറയ്ക്കാൻ എൽ.ഡി.എഫിന് കിട്ടിയ പിടിവള്ളിയായിരുന്നു മാങ്കൂട്ടത്തിന്റെ ഗർഭം കലക്കൽ വിഷയം. സ്ത്രീ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ മുൻപന്തിയിലുള്ള എൽ.ഡി.എഫ്. ഇത് ആയുധമാക്കി.
എന്നാൽ, മാങ്കൂട്ടത്തിനെതിരെ പരാതി എപ്പോൾ വേണമെങ്കിലും ഉണ്ടാകാം എന്ന് ദീർഘദർശിയായ വി.ഡി. സതീശൻ മുൻകൂട്ടി കണ്ടിരുന്നു. പരാതിയില്ലാതെ തന്നെ കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാങ്കൂട്ടത്തെ സസ്‌പെൻഡ് ചെയ്ത് കർശന നിലപാടെടുത്ത സതീശൻ അവസരത്തിനൊത്ത് ഉയർന്നു പ്രവർത്തിച്ചു. പിന്നാലെ മാങ്കൂട്ടത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയും ചെയ്തതോടെ എൽ.ഡി.എഫ്. അജണ്ട പൊളിഞ്ഞു. ഇതോടെ തെരഞ്ഞെടുപ്പിൽ ആയുധമില്ലാതെ യുദ്ധം ചെയ്യേണ്ട അവസ്ഥയിലായി പിണറായിയും സംഘവും.
തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്. മേധാവിത്വം ഉറപ്പാക്കിയതോടെ, 2026-ൽ കേരള ഭരണം പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളിലേക്ക് തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപേ കടക്കാൻ സതീശനും സംഘത്തിനും കഴിഞ്ഞു.
![]()
