തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾക്കിടയിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയേക്കാൾ ഉപരി കുടുംബവാഴ്ച ഉറപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കരുക്കൾ നീക്കുന്നു. ഭരണം നഷ്ടപ്പെട്ടാൽ പ്രതിപക്ഷ നേതാവാകാൻ മരുമകൻ പി.എ. മുഹമ്മദ് റിയാസിനെ പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓരോ നീക്കവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മുഖ്യ വെല്ലുവിളി പി.വി. അൻവർ
പിണറായിയുടെ ഈ ‘മരുമകൻ പ്ലാനിന്’ മുന്നിലെ ഏറ്റവും വലിയ കടമ്പ മുൻ ഇടത് സഹയാത്രികനായ പി.വി. അൻവർ ആണ്. ബേപ്പൂരിൽ മുഹമ്മദ് റിയാസിനെ നേരിടാൻ അൻവർ എത്തുന്നത് മുഖ്യമന്ത്രിയെയും പാർട്ടിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ആളിക്കത്തിയാൽ ബേപ്പൂരിൽ റിയാസിനെ വീഴ്ത്താൻ അൻവറിന് സാധിക്കുമെന്ന ഭയം സി.പി.എം കേന്ദ്രങ്ങളിലുണ്ട്. എന്നിരുന്നാലും, നേരിയ ഭൂരിപക്ഷത്തിനെങ്കിലും റിയാസിനെ ജയിപ്പിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രി.
വെട്ടിനിരത്തലുകളും ഒതുക്കലുകളും
മരുമകൻ്റെ പാത സുഗമമാക്കാൻ പാർട്ടിയിലെ കരുത്തരെ പിണറായി വിജയൻ തന്ത്രപൂർവ്വം മാറ്റുന്നുവെന്നാണ് സൂചനകൾ.
- എം.വി. ഗോവിന്ദൻ: പാർട്ടി സെക്രട്ടറിയെ തൃപ്തിപ്പെടുത്താൻ ഭാര്യ പി.കെ. ശ്യാമളയ്ക്ക് തളിപ്പറമ്പിൽ സീറ്റ് നൽകാനാണ് തീരുമാനം.
- കെ.കെ. ശൈലജ: മട്ടന്നൂരിൽ നിന്ന് ജനകീയ മുഖമായ ശൈലജ ടീച്ചറെ പേരാവൂരിലേക്ക് മാറ്റി. യു.ഡി.എഫിൻ്റെ സണ്ണി ജോസഫിന് മുന്നിൽ ശൈലജ പരാജയപ്പെടുമെന്നും അതോടെ രാഷ്ട്രീയ ഭാവി അവസാനിക്കുമെന്നും മുഖ്യമന്ത്രി കണക്കുകൂട്ടുന്നു.
- മന്ത്രിമാരുടെ പതനം: കെ.എൻ. ബാലഗോപാൽ, പി. രാജീവ്, എം.ബി. രാജേഷ് എന്നീ പ്രമുഖ മന്ത്രിമാർ ഇത്തവണ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുതിർന്ന നേതാക്കൾ പരാജയപ്പെടുന്നതോടെ സഭയിൽ റിയാസിന് വഴി എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.
ശബരിമലയും സ്വർണ്ണക്കടത്തും തിരിച്ചടിയാകും
ശബരിമലയിലെ ആചാര ലംഘനങ്ങളും സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളും സർക്കാരിനെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ഭരണം നിലനിർത്തുക എന്നത് അസാധ്യമാണെന്ന് ബോധ്യമുള്ള പിണറായി, റിയാസിനെ പ്രതിപക്ഷ നേതാവാക്കി നിർത്തി അടുത്ത അഞ്ച് വർഷം പാർട്ടിയെ സ്വന്തം നിയന്ത്രണത്തിൽ നിലനിർത്താനാണ് ശ്രമിക്കുന്നത്.