ന്യൂ ഡൽഹി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിൽ നിന്നും അകന്നുനിന്നിരുന്ന ക്രൈസ്തവ വോട്ട് ബാങ്ക് യുഡിഎഫ് പാളയത്തിലേക്ക് ശക്തമായി തിരിച്ചെത്തിയെന്ന് എഐസിസി വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ നാലര വർഷമായി നടപ്പിലാക്കിയ കൃത്യമായ സോഷ്യൽ എഞ്ചിനീയറിംഗാണ് ഈ രാഷ്ട്രീയ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഇതിന്റെ തെളിവാണെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി നിരീക്ഷിച്ചു.
ഓർത്തഡോക്സ്, സിറോ മലബാർ സഭകളുടെ ചുവടുമാറ്റം
2016-ൽ ഉമ്മൻ ചാണ്ടി സർക്കാരുമായി കലഹിച്ച് എൽഡിഎഫിന് പരസ്യ പിന്തുണ നൽകിയ മലങ്കര ഓർത്തഡോക്സ് സഭയുടെ തിരിച്ചുവരവാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. അതുപോലെ, ഒരു ഘട്ടത്തിൽ ബിജെപിയുമായി അടുക്കുന്നു എന്ന സൂചന നൽകിയ സിറോ മലബാർ സഭയും ഇപ്പോൾ പൂർണ്ണമായും യുഡിഎഫിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്.
സതീശന്റെ സഭകളിലെ സ്വാധീനം
വടക്കേ ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സതീശൻ എടുത്ത ശക്തമായ മതേതര നിലപാടുകൾ സഭാ നേതൃത്വങ്ങളെ കോൺഗ്രസിലേക്ക് ആനയിച്ചു. വന്യമൃഗശല്യം, തീരദേശ പ്രശ്നങ്ങൾ, മുനമ്പം വിഷയം, എയിഡഡ് സ്കൂൾ നിയമനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം നടത്തിയ ഇടപെടലുകൾ ഫലം കണ്ടു.
250-ലധികം ക്രൈസ്തവ സമ്മേളനങ്ങളിൽ സതീശൻ നേരിട്ട് പങ്കെടുത്തതും സുവിശേഷ പ്രസംഗങ്ങളിലൂടെ വിശ്വാസികളുമായി ഇഴയടുപ്പമുണ്ടാക്കിയതും പാർട്ടിക്ക് വലിയ നേട്ടമായി.
മാണി ഗ്രൂപ്പില്ലാതെയുള്ള മുന്നേറ്റം
കേരള കോൺഗ്രസ് (എം) മുന്നണിയിലില്ലാത്ത കുറവ് പരിഹരിക്കാൻ ഈ സോഷ്യൽ എഞ്ചിനീയറിംഗിലൂടെ സാധിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകൾക്ക് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളിലും യുഡിഎഫ് തൂത്തുവാരിയത് ഈ തന്ത്രത്തിന്റെ വിജയമാണെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ട്രെൻഡ് തുടർന്നാൽ യുഡിഎഫിന് ഭരണമുറപ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.