തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനിടയിൽ എടുത്തുപറയാൻ ഒരു വികസനനേട്ടവുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ, തന്റെ പ്രിയപ്പെട്ട പദ്ധതിയായ ‘ലോക കേരള സഭ’ നേരത്തെയാക്കാൻ ഒരുങ്ങുന്നു. സാധാരണ ഗതിയിൽ 2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ, അഞ്ച് മാസം മുൻപേ അതായത് 2026 ജനുവരി 29 മുതൽ 31 വരെ നടത്താനാണ് സർക്കാർ തീരുമാനം.
മുഖ്യമന്ത്രിയുടെ സ്വന്തം ‘കുഞ്ഞ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക കേരള സഭ, തന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് എങ്ങനെയെങ്കിലും നടത്തി തീർക്കാനുള്ള തത്രപ്പാടിലാണ് പിണറായി വിജയനെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ലോക കേരള സഭയുടെ നാൾവഴികൾ:
- ഒന്നാം ലോക കേരള സഭ: 2018 ജനുവരി
- രണ്ടാം ലോക കേരള സഭ: 2020 ജനുവരി
- മൂന്നാം ലോക കേരള സഭ: 2022 ജൂൺ
- നാലാം ലോക കേരള സഭ: 2024 ജൂൺ
കൃത്യമായി രണ്ട് വർഷം കൂടുമ്പോഴാണ് ഈ മാമാങ്കം നടക്കാറുള്ളത്. എന്നാൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഇത് നടത്താനുള്ള നീക്കം ദുരൂഹമാണ്.
തിരിച്ചടി ഭയന്നുള്ള പിൻവാങ്ങൽ?
2026 മെയ് മാസത്തിൽ കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വരുമെന്ന് ഉറപ്പായതോടെയാണ് മുഖ്യമന്ത്രി ഈ ധൃതി കാണിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ജനവികാരം തനിക്ക് എതിരാണെന്ന് പിണറായി തിരിച്ചറിഞ്ഞുകഴിഞ്ഞു. ഭരണത്തുടർച്ച ഉണ്ടാവില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ, ഖജനാവിലെ കോടികൾ ചെലവാക്കി തന്റെ പ്രിയപ്പെട്ട പദ്ധതി ഒരിക്കൽ കൂടി ആഘോഷമായി നടത്താനാണ് നീക്കം.
പത്ത് വർഷമായിട്ടും സ്വന്തമായി ഒരു പദ്ധതി ആവിഷ്കരിച്ച് പൂർത്തിയാക്കാൻ കഴിയാത്ത മുഖ്യമന്ത്രി, പോകുന്ന പോക്കിൽ ഖജനാവ് കാലിയാക്കി ലോക കേരള സഭ നടത്തുന്നത് എന്തിനാണെന്ന ചോദ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു.
![]()
