തിരുവനന്തപുരം: പിഎം ശ്രീ (PM SHRI) പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും സതീശൻ പറഞ്ഞു.
കരാർ ഒപ്പിടുന്നതിന് മുൻപ് രൂപീകരിക്കേണ്ട മന്ത്രിസഭാ ഉപസമിതി, ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധന നടത്താനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. “മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സി.പി.ഐയെ വിദഗ്ധമായി പറ്റിച്ചു. മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണ് ഈ ഉപസമിതി. അത് വെറും തട്ടിപ്പാണെന്ന് സി.പി.ഐ. എങ്കിലും മനസ്സിലാക്കണം,” സതീശൻ വ്യക്തമാക്കി.
ഇടതുമുന്നണിയിൽ സി.പി.ഐയെക്കാൾ സ്വാധീനം ബി.ജെ.പിക്കാണെന്ന് ഇതോടെ സംശയമില്ലാതെ തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ തുടക്കം മുതൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ ദുരൂഹമാണ്. തിടുക്കപ്പെട്ട് കരാർ ഒപ്പിട്ടത് എന്തിനാണെന്നും, ആരാണ് ബ്ലാക്ക്മെയിൽ ചെയ്തതെന്നും എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിയുടെ മേൽ ഉണ്ടായതെന്നും അദ്ദേഹം വിശദീകരിക്കണം. സംസ്ഥാന താത്പര്യങ്ങൾ ബലികഴിച്ച് കരാർ ഒപ്പിട്ട ശേഷം, പിടിക്കപ്പെട്ടപ്പോൾ മറുപടിയില്ലാതെ നിൽക്കുകയാണ് മുഖ്യമന്ത്രി.
”ഇത് എന്തൊരു ഭരണമാണ് എന്ന് പ്രതിപക്ഷം കാലങ്ങളായി ചോദിക്കുന്ന ചോദ്യമാണ്. സഹികെട്ടാണ് അതേ ചോദ്യം സി.പി.ഐ ചോദിച്ചത്. അതിന് ‘ഹ… ഹ…ഹ…’ എന്ന് പരിഹസിച്ച് ചിരിക്കുന്നതല്ല മറുപടി,” എന്നും വി.ഡി. സതീശൻ പറഞ്ഞു.