തിരുവനന്തപുരം: പിണറായി ‘കാൻസർ അതിജീവിത’നെന്ന് ഓപ്പൺ മാസിക, ഒളിച്ചു വെച്ച രോഗ വിവരം പുറത്തായി.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ അസുഖമെന്താണെന്നോ, എന്ത് അസുഖത്തിനാണ് അദ്ദേഹം വിദേശത്ത് ചികിത്സ തേടുന്നതെന്ന് സർക്കാരോ, സിപിഎമ്മോ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. രോഗം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ വിവരാവകാശ നിയമപ്രകാരവും നിയമസഭയിലുമൊക്കെ ഉയർന്നെങ്കിലും സർക്കാർ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല.
2018ലാണ് പിണറായി ആദ്യമായി അമേരിക്കയിൽ ചികിൽസയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. 2018 സെപ്റ്റംബറില്‍ തന്റെ ഒന്നാം സര്‍ക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നത്. ഏറ്റവുമൊടുവിൽ 2025 ഏപ്രിലിലാണ് ചികിത്സക്കായി യുഎസ് സന്ദർശിച്ചത്. മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇതിനോടകം നാല് തവണ മയോ ക്ലിനിക്കിൽ അഡ്മിറ്റായിട്ടുണ്ട്.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകാലത്ത് ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഓപ്പൺ (Open ) മാസികയുടെ മാർച്ച് 20 ലെ ലക്കത്തിൽ പിണറായി വിജയനെക്കുറിച്ച് വിശദമായ കവർ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. Kerala Assembly Elections 2026: The Pinaray Plebiscite എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പ്രമുഖ വ്യവസായ സ്ഥാപനമായ ആർ പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഓപ്പൺ മാസിക. കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവും എം എൽ എ യുമായിരുന്ന പാട്യം ഗോപാലൻ്റെ മകനായ എൻ പി ഉല്ലേഖാണ് മുഖ്യമന്ത്രിയെ വാഴ്ത്തിപ്പാടുന്ന ലേഖനം തയ്യാറാക്കിയത്. അദ്ദേഹം മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്ററാണ്.

പിണറായി മൂന്നാം വട്ടവും ആധികാരത്തിൽ തിരിച്ചു വരുമെന്നും ഭരണവിരുദ്ധ വികാരം പ്രത്യക്ഷത്തിൽ കാണാനില്ലെന്നുമാണ് ലേഖനത്തിൽ ഉല്ലേഖ് സമർത്ഥിക്കുന്നത്. ഇതു പോലെ മറ്റൊരു കാലത്തും സംസ്ഥാനത്ത് ഇത്രമേൽ വികസന കുതിപ്പ് ഉണ്ടായിട്ടില്ലെന്നും പിണറായി അനായാസം തുടർ ഭരണം നിലനിർത്തുമെന്നുമൊക്കെ ഉല്ലേഖ് തട്ടി വിടുന്നുണ്ട്. ‘ പാർട്ടി തുടർ ഭരണം നേടിയാൽ പ്രായാധിക്യം മാത്രമാണ് പിണറായിക്ക് തടസ്സമായിട്ടുള്ളത്. അതിലുപരി അദ്ദേഹം കാൻസർ അതിജീവിതനുമാണ് ‘ ( If the party wins, only disadvantage he has his age. Vijayan is also a cancer survivor ) എന്നാണ് എഴുതിയിരിക്കുന്നത്. ഇതാദ്യമായാണ് പിണറായി വിജയൻ കാൻസർ രോഗത്തെ അതിജീവിച്ച വ്യക്തിയാണെന്ന വിവരം പുറത്തു വരുന്നത്.

മുഖ്യമന്ത്രി വിദേശത്ത് എന്ത് അസുഖത്തിനാണ് ചികിത്സ തേടിയതെന്ന് ഒട്ടനവധി പേർ വിവരാവകാശ നിയമപ്രകാരം ആരോഗ്യ – പൊതുഭരണ വകുപ്പുകളിൽ അപേക്ഷ നൽകിയെങ്കിലും നിയമത്തിലെ ചില വകുപ്പുകൾ ചൂണ്ടിക്കാട്ടി സർക്കാർ രോഗവിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.