വാഗമൺ: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത ഒരു വാചകമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേത് – “തിളക്കമാർന്ന വിജയം യുഡിഎഫിന് ലഭിച്ചില്ലെങ്കിൽ അവസാന പത്രസമ്മേളനവും നടത്തി ഞാൻ വനവാസത്തിന് പോകും”. എന്നാൽ ഇന്ന് സതീശൻ വനവാസത്തിന് പോകുകയാണ്. രാഷ്ട്രീയമായ വനവാസമല്ല, മറിച്ച് വാഗമണ്ണിലെ ‘വനവാസം’ എന്ന പേരുള്ള പുതിയ റിസോർട്ട് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് റിസോർട്ടിന്റെ ഉദ്ഘാടനം. മുൻ വനം മന്ത്രി കെ.പി. വിശ്വനാഥന്റെ സഹോദരീ പുത്രൻ അശ്വിന്റേതാണ് ഈ സംരംഭം. ‘വനവാസം’ എന്ന പേര് കേട്ട് സതീശൻ പോലും ആദ്യം ഒന്ന് അമ്പരന്നെങ്കിലും, ഇതൊരു കൗതുകമായി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.
പ്രകൃതിസ്നേഹിയും യാത്രികനുമായ സതീശൻ
രാഷ്ട്രീയത്തിലെ തിരക്കുകൾക്കിടയിലും വനയാത്രകളെയും ട്രക്കിങ്ങിനെയും ജീവശ്വാസം പോലെ സ്നേഹിക്കുന്ന വ്യക്തിയാണ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം തന്റെ ശാരീരികക്ഷീണം മാറ്റാനും ഊർജ്ജം വീണ്ടെടുക്കാനും അദ്ദേഹം വനയാത്രകൾ തിരഞ്ഞെടുക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കുടുംബത്തോടൊപ്പം പരുന്തുംപാറയിൽ നടത്തിയ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
”വനത്തിലാണ്, വനവാസത്തിലല്ല” എന്ന അടിക്കുറിപ്പോടെയാണ് അന്ന് അദ്ദേഹം ദൃശ്യങ്ങൾ പങ്കുവെച്ചത്. കോളജ് കാലഘട്ടം മുതൽക്കേ കാടിനെ സ്നേഹിക്കുന്ന സതീശൻ, സൈലന്റ് വാലി, പറമ്പിക്കുളം, അഗസ്ത്യാർകൂടം, മുത്തങ്ങ, സത്യമംഗലം തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടുമിക്ക വനമേഖലകളിലും ട്രക്കിങ് നടത്തിയിട്ടുണ്ട്.
ട്രക്കിങ്ങിന് ഒരുക്കം
വാഗമണ്ണിലെ ഉദ്ഘാടന ചടങ്ങിന് ശേഷം മേഖലയിൽ ട്രക്കിങ് നടത്താനും പ്രതിപക്ഷ നേതാവിന് പദ്ധതിയുണ്ട്. സുഹൃത്തും സഹയാത്രികനുമായ രഞ്ജിത്ത് തമ്പിക്കൊപ്പമാണ് പലപ്പോഴും അദ്ദേഹം കാട് കയറുന്നത്. കാട്ടിലെ കുടിലുകളിൽ താമസിക്കാനും ലളിതമായ ഭക്ഷണം കഴിക്കാനും താൽപ്പര്യപ്പെടുന്ന സതീശൻ, വന്യമൃഗങ്ങളെ കാണുന്നതിലാണ് ഏറ്റവും കൂടുതൽ സന്തോഷം കണ്ടെത്തുന്നത്.
തിരഞ്ഞെടുപ്പ് ചൂടിന് ശേഷം പ്രകൃതിയുടെ ശാന്തതയിലേക്ക് മടങ്ങുന്ന പ്രതിപക്ഷ നേതാവിന്റെ ഈ ‘വനവാസം’ ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിലും കൗതുകകരമായ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
![]()
