തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ സംവാദ സാധ്യതകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായുള്ള മുഖാമുഖത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറുന്നു. സതീശന്റെ ചോദ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടുമെന്ന ഭയമാണ് ഈ ഒളിച്ചോട്ടത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ ഈ പിന്മാറ്റത്തിന് പിന്നിൽ മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ കൃത്യമായ ഉപദേശമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.
പഴയ ‘ലോട്ടറി സംവാദം’ നൽകുന്ന ഭീതി
വർഷങ്ങൾക്ക് മുൻപ് കേരള രാഷ്ട്രീയം ഏറെ ചർച്ച ചെയ്ത ലോട്ടറി സംവാദത്തിന്റെ കയ്പ്പേറിയ ഓർമ്മകളാണ് മുഖ്യമന്ത്രിയെ സംവാദത്തിൽ നിന്ന് വിലക്കാൻ ഐസക്കിനെ പ്രേരിപ്പിച്ചത്. അന്ന് വി.ഡി സതീശനും തോമസ് ഐസക്കും തമ്മിൽ നടന്ന ആവേശകരമായ സംവാദത്തിൽ ഐസക്കിന് ദയനീയമായി പരാജയപ്പെടേണ്ടി വന്നിരുന്നു. സതീശന്റെ വസ്തുതാപരമായ ചോദ്യങ്ങൾക്കും കണക്കുകൾക്കും മുന്നിൽ പതറിപ്പോയ ഐസക്കിന്റെ അന്നത്തെ അവസ്ഥ സി.പി.എമ്മിന് വലിയ തിരിച്ചടിയായിരുന്നു.
പിണറായിക്ക് രക്ഷാകവചമൊരുക്കി ഐസക്
സതീശന്റെ വാദമുഖങ്ങളെ പ്രതിരോധിക്കാൻ പിണറായി വിജയന് കഴിയില്ലെന്ന് ഐസക്കിന് വ്യക്തമായ ബോധ്യമുണ്ട്. നിയമസഭയിലും പുറത്തും സതീശൻ നടത്തുന്ന കടന്നാക്രമണങ്ങൾ നേരിടാൻ മുഖ്യമന്ത്രി പാടുപെടുന്നത് പതിവ് കാഴ്ചയാണ്. നേരിട്ടുള്ള ഒരു സംവാദത്തിന് പിണറായി മുതിർന്നാൽ അത് വലിയ രാഷ്ട്രീയ നാണക്കേടിന് വഴിതെളിക്കുമെന്നും, ലോട്ടറി സംവാദത്തിൽ തനിക്ക് പറ്റിയ അബദ്ധം മുഖ്യമന്ത്രിക്ക് സംഭവിക്കുമെന്നും ഐസക് മുന്നറിയിപ്പ് നൽകിയതായാണ് വിവരം.
സംവാദമില്ലെന്ന് മുഖ്യമന്ത്രി
പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാനില്ലെന്ന കർക്കശമായ നിലപാടിലാണ് മുഖ്യമന്ത്രിയിപ്പോൾ. നേരിട്ടുള്ള സംവാദത്തിന് പോയാൽ രാഷ്ട്രീയമായി തകർന്നടിയുമെന്ന തിരിച്ചറിവിലാണ് ഇടതുപക്ഷം ഈ തീരുമാനമെടുത്തത്. സതീശനെ നേരിടാനുള്ള ശേഷി മുഖ്യമന്ത്രിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ പരിഹാസം ശരിവെക്കുന്ന രീതിയിലാണ് സർക്കാരിന്റെ നിലവിലെ നീക്കങ്ങൾ.
![]()
