ബ്യൂണസ് ഐറിസ്: ഫുട്ബോൾ ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന സസ്പെൻസിന് ഒടുവിൽ വിരാമം. 2026 ജൂണിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ അർജന്റീന ടീമിനെ പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു. മുപ്പത്തിയെട്ടുകാരനായ സൂപ്പർ താരം ലയണൽ മെസ്സി തന്നെയാകും നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയെ നയിക്കുക. ഇതോടെ ആറ് ലോകകപ്പുകളിൽ കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരങ്ങളിൽ ഒരാളാകാൻ മെസ്സിക്ക് അവസരമൊരുങ്ങും.
ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടർന്ന് നിലവിൽ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കാതിരിക്കുന്ന മെസ്സിയുടെ ഫിറ്റ്നസിനെക്കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നുവെങ്കിലും സ്കലോണി ഇത് തള്ളിക്കളയുകയായിരുന്നു. ഖത്തർ ലോകകപ്പ് നേടിയ ടീമിലെ 17 പേരെ നിലനിർത്തിയാണ് അർജന്റീന ഇത്തവണയും കിരീടം നിലനിർത്താൻ ഇറങ്ങുന്നത്.
പ്രമുഖർ പുറത്ത്, യുവനിരയ്ക്ക് അവസരം
അർജന്റീന ആരാധകരെ ഞെട്ടിച്ചുകൊണ്ട് പല പ്രമുഖ താരങ്ങളും ഇത്തവണ ടീമിൽ നിന്ന് പുറത്തായിട്ടുണ്ട്. റോമയുടെ സൂപ്പർ താരം പൗലോ ഡിബാല, ചെൽസിയുടെ യുവ വിങ്ങർ അലക്സാൻഡ്രോ ഗർനാച്ചോ, റയൽ മാഡ്രിഡിന്റെ കൗമാര താരം ഫ്രാങ്കോ മസ്തന്തുവോനോ എന്നിവർക്ക് സ്കലോണിയുടെ അന്തിമ പട്ടികയിൽ ഇടം നേടാനായില്ല. മികച്ച ഫോമിലുള്ള ആസ്റ്റൺ വില്ല താരം എമിലിയാനോ ബുവെൻഡിയയും പുറത്തായവരിൽ പെടുന്നു.
അതേസമയം പരിക്കിൽ നിന്ന് പൂർണ്ണ മുക്തനായി ടോട്ടനം ഡിഫെൻഡർ ക്രിസ്റ്റ്യൻ റൊമേറോ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. യുവതാരങ്ങളായ നിക്കോളാസ് പാസ് (21), വാലന്റീൻ ബാർകോ (21), പാൽമീറസ് ഫോർവേഡ് ജോസ് മാനുവൽ ലോപ്പസ് എന്നിവരെ ടീമിലേക്ക് പുതുതായി തിരഞ്ഞെടുത്തിട്ടുണ്ട്.
ഗ്രൂപ്പും മത്സരങ്ങളും
ലോകകപ്പിൽ ഗ്രൂപ്പ് ജിയിലാണ് അർജന്റീന മത്സരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂൺ 16-ന് കൻസാസ് സിറ്റിയിൽ അൾജീരിയക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം. ലോകകപ്പിന് മുന്നോടിയായി ജൂൺ 6-ന് ഹോണ്ടുറാസിനോടും ജൂൺ 9-ന് ഐസ്‌ലൻഡിനോടും അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കും.