തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കോടികൾ പൊടിച്ച് പുതിയ ആഘോഷത്തിന് സർക്കാർ പച്ചക്കൊടി. 2031-ൽ കേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി നടത്തുന്ന ‘വിഷൻ 2031 – ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി’ എന്ന പരിപാടിക്കായി 3.30 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ജനുവരി 30-ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് (G.O.(Rt)No.46/2026/P&EA) ഈ വമ്പൻ തുക അനുവദിച്ചിരിക്കുന്നത്.
ചെലവ് കണക്കുകൾ ഇങ്ങനെ:
വെറും മൂന്ന് ദിവസം (ഫെബ്രുവരി 15 മുതൽ 17 വരെ) തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിക്കായി അനുവദിച്ചിരിക്കുന്ന തുക കേട്ടാൽ ഞെട്ടും.
വിമാനയാത്രയ്ക്ക് മാത്രം 1.33 കോടി: വിദേശത്ത് നിന്നും മറ്റും അതിഥികളെ എത്തിക്കുന്നതിനുള്ള യാത്രാ ചെലവിനായി മാത്രം ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഉദ്ഘാടന മാമാങ്കം: ഉദ്ഘാടന ചടങ്ങിനും സ്റ്റേജ് കെട്ടാനുമായി 70 ലക്ഷം രൂപ.
ഭക്ഷണവും താമസവും: ഭക്ഷണത്തിന് 45 ലക്ഷവും താമസം ഒരുക്കാൻ 13.52 ലക്ഷവും പ്രത്യേകം അനുവദിച്ചു.
മറ്റ് ചെലവുകൾ: കിറ്റുകൾക്കായി 8.35 ലക്ഷവും സമാപന സമ്മേളനത്തിന് 30 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്.
സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ അന്താരാഷ്ട്ര സെമിനാറിൽ ഡൊമെയ്ൻ വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, ആക്ടിവിസ്റ്റുകൾ എന്നിവർ പങ്കെടുക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.
എന്നാൽ സാധാരണക്കാർക്ക് ഇതിൽ നിന്ന് എന്ത് ഗുണം ലഭിക്കുമെന്ന ചോദ്യം ബാക്കിയാണ്. സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് ധനവകുപ്പ് ആവർത്തിക്കുമ്പോഴാണ് പ്ലാനിംഗ് ആൻ്റ് എക്കണോമിക് അഫയേഴ്സിൽ നിന്ന് ഈ ‘കടുവെട്ട്’ ഉത്തരവ് വന്നിരിക്കുന്നത്.
ഐ&പിആർഡി (I&PRD), സി-ഡിറ്റ് (C-DIT) എന്നീ സ്ഥാപനങ്ങൾക്കാണ് പരിപാടിയുടെ സംഘാടന ചുമതല.
![]()
