തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വർഷവും മുടങ്ങാതെ നടക്കുന്ന ഏക കാര്യം കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിന് ശമ്പളം കൂട്ടി നൽകുന്നതാണെന്ന ആക്ഷേപം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ പലതും കടലാസിലൊതുങ്ങുമ്പോഴാണ് ഈ വിചിത്രമായ ‘കൃത്യനിഷ്ഠ’.
’വിവരശേഖരണം’ തുടരുന്ന ബജറ്റ്; നടപ്പിലാകുന്ന ശമ്പളവർദ്ധന
ഓരോ സാമ്പത്തിക വർഷവും കോടികളുടെ പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. എന്നാൽ ഇവയുടെ പുരോഗതിയെക്കുറിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ഉയരുമ്പോൾ “വിവരങ്ങൾ ശേഖരിച്ചു വരുന്നു” എന്ന സ്ഥിരം മറുപടി നൽകി തടിയൂരുകയാണ് ധനമന്ത്രി ചെയ്യുന്നത്. പദ്ധതികൾ നടപ്പിലാകുന്നില്ലെന്ന യാഥാർഥ്യം മറച്ചുവെക്കാനാണ് ഈ സാങ്കേതിക മറുപടി.
എന്നാൽ, ബജറ്റിലെ വാഗ്ദാനങ്ങൾ എങ്ങുമെത്തിയില്ലെങ്കിലും കെ.എം. എബ്രഹാമിൻ്റെ കാര്യത്തിൽ ഫയലുകൾ അതിവേഗം നീങ്ങും.
ശമ്പളം 4 ലക്ഷം കടന്നു; പെൻഷൻ വേറെയും!
ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ കിഫ്ബി സി.ഇ.ഒയുടെ അധിക ചുമതല വഹിച്ചിരുന്ന എബ്രഹാമിനെ, വിരമിച്ച ശേഷം 2018-ലാണ് കിഫ്ബി സി.ഇ.ഒ ആയി സർക്കാർ നിയമിച്ചത്.
- തുടക്ക ശമ്പളം: 2.75 ലക്ഷം രൂപ.
- വാർഷിക വർദ്ധന: ഓരോ വർഷവും ശമ്പളത്തിൽ 10 ശതമാനം വർദ്ധനവ് ഉറപ്പാക്കിയിട്ടുണ്ട്.
- നിലവിലെ അവസ്ഥ: നിലവിൽ എബ്രഹാമിൻ്റെ ശമ്പളം 4 ലക്ഷം രൂപ പിന്നിട്ടു കഴിഞ്ഞു.
- മറ്റ് ആനുകൂല്യങ്ങൾ: ചീഫ് സെക്രട്ടറി തലത്തിൽ വിരമിച്ച വ്യക്തി എന്ന നിലയിലുള്ള വൻ തുക പെൻഷനും ഇതിന് പുറമെ ലഭിക്കുന്നുണ്ട്.
എല്ലാം കൂടി കണക്കാക്കിയാൽ പ്രതിമാസം 6 ലക്ഷം രൂപയിലധികം പൊതുമുതലിൽ നിന്ന് എബ്രഹാമിൻ്റെ കൈകളിലേക്ക് എത്തുന്നുണ്ട്. ഒരു അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സുഗമമായി കൈകാര്യം ചെയ്യാമായിരുന്ന കിഫ്ബി ഭരണത്തിനാണ് ഈ ഭാരിച്ച തുക സർക്കാർ ചെലവാക്കുന്നത്.
രാഷ്ട്രീയ വിവാദവും എബ്രഹാമിൻ്റെ ഭാവിയും
കെ.എം. എബ്രഹാമിനെതിരെ നേരത്തെ തന്നെ നിരവധി അഴിമതി ആരോപണങ്ങളും പരാതികളും ഉയർന്നിരുന്നു. ന സർക്കാരിൻ്റെ വിശ്വസ്തനായ അദ്ദേഹം ഭരണത്തിൻ്റെ സംരക്ഷണം ആവോളം ആസ്വദിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയ സാഹചര്യം മാറിയാൽ കളി മാറുമെന്ന് ഉറപ്പാണ്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആദ്യം തെറിക്കുന്ന കസേര കിഫ്ബി സി.ഇ.ഒയുടേതായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
![]()
