തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പിണറായി സർക്കാരിന് കനത്ത പ്രഹരം. വൻ വിവാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എൽ.ഡി.എഫ് എം.എൽ.എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ അദ്ദേഹത്തിന് നിയമസഭാംഗത്വം നഷ്ടമാകും. ഇതോടെ ഭരണകക്ഷിയായ എൽ.ഡി.എഫിന്റെ അംഗബലം വീണ്ടും കുറയുകയാണ്.
അടിപതറി എൽ.ഡി.എഫ്
2021-ൽ 99 സീറ്റുകളുടെ കരുത്തുമായാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് സീറ്റ് നില 100 ആക്കുമെന്നും നിയമസഭയിൽ ‘സെഞ്ചറി’ അടിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തൃക്കാക്കരയിൽ കോൺഗ്രസിലെ ഉമ തോമസ് റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചതോടെ ആ മോഹം പൊലിഞ്ഞു.
പിന്നീട് നിലമ്പൂർ എം.എൽ.എ ആയിരുന്ന പി.വി. അൻവർ എൽ.ഡി.എഫ് വിട്ടതും, അവിടെ നടന്ന രാഷ്ട്രീയ മാറ്റങ്ങളും മുന്നണിക്ക് തിരിച്ചടിയായി. നിലമ്പൂർ സീറ്റ് യു.ഡി.എഫ് പക്ഷത്തേക്ക് നീങ്ങിയതോടെ എൽ.ഡി.എഫിന്റെ അംഗബലം 98 ആയി ചുരുങ്ങിയിരുന്നു. ഇപ്പോഴിതാ ആന്റണി രാജുവിന്റെ അയോഗ്യത കൂടി വരുന്നതോടെ എൽ.ഡി.എഫ് സീറ്റുകളുടെ എണ്ണം 97 ആയി താഴും.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആശങ്ക
തെരഞ്ഞെടുപ്പിന് വെറും മൂന്ന് മാസം മാത്രം ബാക്കിനിൽക്കെ നേരിടുന്ന ഈ തിരിച്ചടികൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അ സെഞ്ചറി തികയ്ക്കാൻ ഇറങ്ങിയവർക്ക് ഇപ്പോൾ ഉള്ള സീറ്റുകൾ ഓരോന്നായി നഷ്ടപ്പെടുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എങ്ങനെയൊക്കെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
![]()
