തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം നീക്കം ചെയ്ത സംഭവത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സംഭവം രാഷ്ട്രീയമായി എടുത്ത തീരുമാനമാണെന്നും, സ്വർണം പുറത്തേക്ക് കൊണ്ടുപോയതിനെക്കുറിച്ച് കടകംപള്ളി സുരേന്ദ്രന് അറിവുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു.
”പത്മകുമാർ തന്ത്രിക്കെതിരെ മാത്രമല്ല മൊഴി നൽകിയിരിക്കുന്നത്. തന്ത്രിക്ക് അറിയാമായിരുന്നു. അക്കാര്യം ബോർഡ് അംഗങ്ങളെയും ദേവസ്വം വകുപ്പിനെയും അറിയിച്ചിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും അറിയിച്ചിരുന്നു എന്നതാണ് അതിന്റെ അർത്ഥം,” സതീശൻ പറഞ്ഞു.
പോറ്റിയെ അയച്ചത് മന്ത്രി:
സംഭവത്തിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് അയച്ചത് കടകംപള്ളി സുരേന്ദ്രനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. “2018-19 കാലത്ത് കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടായിരുന്നു. അതിനുള്ള തെളിവ് ഞങ്ങൾ ഹാജരാക്കാം. എല്ലാവരുടെയും പേരുകൾ പുറത്ത് വരും,” അദ്ദേഹം വ്യക്തമാക്കി.
ഇതുകൊണ്ടാണ് ശബരിമലയിലെ കവർച്ചക്കാരെ സംരക്ഷിക്കുന്ന നിലപാട് സി.പി.എം സ്വീകരിച്ചതെന്നും, അതിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെക്കൊണ്ട് ജനങ്ങൾ പറയിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
രണ്ടാമതും കക്കാൻ ഇറങ്ങിയത്:
ശബരിമലയിലെ സ്വർണ്ണക്കൊള്ള ഒരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നും സതീശൻ ആവർത്തിച്ചു. “ആദ്യ കളവ് ആരും അറിഞ്ഞില്ലെന്ന് കണ്ടാണ് രണ്ടാമതും കക്കാനാണ് ദ്വാരപാലക ശിൽപ്പം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത്. അന്ന് പ്രതിപക്ഷം പറഞ്ഞതിൽ ഒരു അതിശയോക്തിയും ഇല്ലായിരുന്നു. അതുതന്നെയാണ് കോടതിയും പറഞ്ഞത്,” പ്രതിപക്ഷ നേതാവ് പറഞ്ഞു.
![]()
