തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴും, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (കിഫ് ബി) കോടികളുടെ വാഹന ധൂർത്ത്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി 16 വാഹനങ്ങൾ ഹയർ ചെയ്ത വകയിൽ മാത്രം 2.05 കോടി രൂപയാണ് 2024-25 സാമ്പത്തിക വർഷത്തിൽ ചെലവഴിച്ചിരിക്കുന്നത്.
പറക്കുന്നത് നിയമങ്ങൾ കാറ്റിൽപ്പറത്തി
സാധാരണയായി ഒരു സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സ്ഥാപന മേധാവിയുടെ ഉപയോഗത്തിനും ഓഫീസ് ആവശ്യങ്ങൾക്കുമായി പരമാവധി ഒന്നോ രണ്ടോ വാഹനങ്ങളാണ് അനുവദിക്കാറുള്ളത്. പല ഓഫീസുകളിലും ഇത് ഒരെണ്ണമായി ചുരുങ്ങാറുമുണ്ട്. എന്നാൽ, തിരുവനന്തപുരത്തെ കിഫ് ബി ആസ്ഥാനത്ത് 16 വാഹനങ്ങളാണ് കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നത്. ഔദ്യോഗികമായി വാഹനം ഉപയോഗിക്കാൻ അർഹതയില്ലാത്ത താഴേത്തട്ടിലെ ഉദ്യോഗസ്ഥർ വരെ ഈ വാഹനങ്ങളിൽ ചീറിപ്പാായുകയാണെന്ന ആക്ഷേപം ശക്തമാണ്.
വർഷം തോറും ഉയരുന്ന ഭീമമായ ചെലവ്
കിഫ് ബിയുടെ വാർഷിക റിപ്പോർട്ടുകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ വാഹന വാടകയിനത്തിൽ ഉണ്ടാകുന്ന തുകയുടെ വളർച്ച ഞെട്ടിക്കുന്നതാണ്:
2023–24 സാമ്പത്തിക വർഷം: ₹1.71 കോടി
2024–25 സാമ്പത്തിക വർഷം: ₹2.05 കോടി
ഒറ്റവർഷം കൊണ്ട് വാഹന വാടക ഇനത്തിൽ മാത്രം 34 ലക്ഷത്തോളം രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പൊതുജനമധ്യത്തിൽ വൻ പ്രതിഷേധം
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി രൂപീകരിച്ച ഒരു ഏജൻസിയിൽ, സാമ്പത്തിക അച്ചടക്കമില്ലാതെ നടക്കുന്ന ഇത്തരം ചെലവഴിക്കലുകൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നികുതിപ്പണം വകമാറ്റി ആഡംബര യാത്രകൾക്കായി ചെലവഴിക്കുന്നതിനെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും, വാഹനാർഹത പുനഃപരിശോധിച്ച് അടിയന്തരമായി ചെലവ് ചുരുക്കണമെന്നും പൊതുസമൂഹവും ധനകാര്യ വിദഗ്ധരും ആവശ്യപ്പെടുന്നു.