മുംബൈ: ചിരിയും അടുക്കളയിലെ കുസൃതികളും നിറഞ്ഞ പോരാട്ടങ്ങൾക്കൊടുവിൽ ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോ ‘ലാഫ്റ്റർ ഷെഫ്സ് അൺലിമിറ്റഡ് എന്റർടൈൻമെന്റ് സീസൺ 3’ വിജയകരമായി സമാപിച്ചു. പ്രക്ഷകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടായ അലി ഗോണിയും ജന്നത്ത് സുബൈറുമാണ് ഇത്തവണത്തെ വിജയികളായി ട്രോഫി ഉയർത്തിയത്.
പാചകത്തിലുള്ള അലിയുടെ പരിചയസമ്പത്തും പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള ജന്നത്തിന്റെ ഉന്മേഷവും ഇവരെ ഷോയിലെ ഏറ്റവും മികച്ച ജോഡിയാക്കി മാറ്റി. അടുക്കളയിലെ പല വെല്ലുവിളികളെയും ചിരിയോടെ നേരിട്ട ഇരുവരും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
രോഹിത് ഷെട്ടിയും ‘ഖത്രോൻ കേ ഖിലാഡി’ മത്സരാർത്ഥികളും വിശിഷ്ടാതിഥികളായി എത്തിയതോടെയാണ് ഗ്രാന്റ് ഫിനാലെ ആഘോഷങ്ങൾക്ക് തുടക്കമായത്.
വിജയത്തിന് ശേഷം തന്റെ സന്തോഷം പങ്കുവെച്ച ജന്നത്ത് സുബൈർ ഷോ തനിക്ക് നൽകിയ വലിയ പാഠങ്ങളെക്കുറിച്ച് മനസ് തുറന്നു:
”ലാഫ്റ്റർ ഷെഫ്സ് എന്നത് ഒരു വിജയി മാത്രമുള്ള ഷോയല്ല. ഞാനും അലിയുമാണ് ട്രോഫി ഉയർത്തിയതെങ്കിലും, ഈ ഷോയുടെ ഭാഗമായ ഓരോരുത്തരും വിജയികളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പരസ്പരം പിന്തുണച്ചും സന്തോഷങ്ങൾ പങ്കുവെച്ചുമാണ് ഞങ്ങൾ മുന്നോട്ട് പോയത്.”
”മാത്രമല്ല, ട്രോഫി നേടുന്നതിനേക്കാൾ വലിയ കാര്യമാണ് സൗഹൃദവും കരുണയും പരസ്പര സഹകരണവുമെന്ന് ഈ ഷോ എന്നെ പഠിപ്പിച്ചു,” എന്നും ജന്നത്ത് കൂട്ടിച്ചേർത്തു.
കൃഷ്ണ അഭിഷേക്-കാശ്മീര ഷാ, അങ്കിത ലോഖണ്ഡെ-വിക്കി ജെയിൻ, തേജസ്വി പ്രകാശ്-അർജുൻ ബിജ്ലാനി, കരൺ കുന്ദ്ര-എൽവിഷ് യാദവ്, നിയ ശർമ്മ-സുദേഷ് ലെഹ്രി, സമർത്ഥ് ജുറെൽ-അഭിഷേക് ശർമ്മ എന്നിവരായിരുന്നു ഈ സീസണിലെ മറ്റ് പ്രമുഖ മത്സരാർത്ഥികൾ.