കട്ടപ്പന: തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ പ്രതിയായ ആന്റണി രാജുവിനെ സംരക്ഷിക്കുന്നതിലൂടെ കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടും പ്രതിപക്ഷം ഉന്നയിച്ച എതിർപ്പുകൾ അവഗണിച്ച് പിണറായി വിജയൻ അദ്ദേഹത്തെ രണ്ടരവർഷം മന്ത്രിയായി കൊണ്ടുനടന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.
ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട വിദേശിയെ രക്ഷിക്കാൻ വേണ്ടി അടിവസ്ത്രം വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നത് അതീവ ഗൗരവകരമായ കാര്യമാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഇത്തരത്തിൽ പ്രതികളെ സംരക്ഷിക്കുക എന്നത് എൽ.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും നയമായി മാറിയിരിക്കുകയാണ്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെയും സി.പി.എം ഇപ്പോഴും സംരക്ഷിക്കുകയാണെന്ന് വി.ഡി സതീശൻ ആരോപിച്ചു.
![]()
