തിരുവനന്തപുരം: കേരള ചരിത്രത്തിൽ മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം ഗുരുതരമായ ആരോപണങ്ങളാണ് നിലവിലെ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ ഉയർന്നിട്ടുള്ളതെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ തുറന്നടിച്ചു. ലൈംഗികാരോപണങ്ങൾ, അഴിമതി, മുട്ടിൽ മരംമുറി വിഷയങ്ങളിലെ ദുരൂഹത എന്നിവ ചൂണ്ടിക്കാട്ടിയാണ് സെൻകുമാർ രംഗത്തെത്തിയത്.
”ഇങ്ങനെ ഒരു അവതാരം ചീഫ് സെക്രട്ടറി ആയി വന്നത് എങ്ങനെ?” – സെൻകുമാർ ചോദിക്കുന്നു.
ലൈംഗികാരോപണ പരാതികളും സുപ്രീം കോടതി വിധി ലംഘനവും
2023-ൽ തന്നെ ആരംഭിച്ച ലൈംഗികാരോപണങ്ങൾ ഉൾപ്പെടെയുള്ള പരാതികൾ, POSH (Sexual Harassment of Women at Workplace Prevention, Prohibition and Redressal) നിയമപ്രകാരം ഒരു ആഭ്യന്തര കമ്മിറ്റി (POSH ACT കമ്മിറ്റി) അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഇതിൽ നടപടിയെടുക്കാതെ പരാതികൾ ‘മുക്കി’യതായി സെൻകുമാർ ആരോപിച്ചു.
”മുക്കുന്ന മന്ത്രി അല്ലല്ലോ മുഖ്യമന്ത്രി?” എന്ന് ചോദിച്ച സെൻകുമാർ, ഇത് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിശാഖ കേസിലെ വിധിയുടെ നഗ്നമായ ലംഘനമാണെന്നും കൂട്ടിച്ചേർത്തു.
കൂടാതെ, പരാതികളിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള (IPC) കുറ്റങ്ങൾ ഉണ്ടെങ്കിൽ, കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കേണ്ടതായിരുന്നു. പകരം, പരാതിക്കാരികളെ സമ്മർദ്ദം ചെലുത്തി പരാതികൾ പിൻവലിപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതിയും മരംമുറി വിവാദവും
അഴിമതി ആരോപണങ്ങളിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും വിജിലൻസും അന്വേഷണം നടത്തേണ്ടതുണ്ട്. ചീഫ് സെക്രട്ടറിക്കെതിരെയുള്ള ഈ ആരോപണങ്ങൾ സർക്കാർ ജീവനക്കാരുടെ കണ്ടക്ട് റൂൾസ് (Conduct Rules) ലംഘനമാണ് എന്നും സെൻകുമാർ ചൂണ്ടിക്കാട്ടി.
മുട്ടിൽ മരംമുറിക്ക് സൗകര്യമൊരുക്കിയ സർക്കാർ ഉത്തരവും അന്വേഷണം അർഹിക്കുന്നു. ഏകദേശം 1400 കോടി രൂപയുടെ മരങ്ങൾ മുറിച്ചു കടത്താൻ ഈ ഉത്തരവ് ഇടയാക്കി. ഇതിന്റെയെല്ലാം പേരിൽ വനവാസികളും കർഷകരുമാണ് പ്രതികളായത്.
’Filthiest’ ഭരണം
മുഖ്യ സെക്രട്ടറിക്കെതിരെ നടപടിയെടുത്ത് മുഖ്യമന്ത്രി മാതൃക കാണിക്കേണ്ടിയിരുന്നു. “എന്തും ഒപ്പിട്ടു കൊടുക്കാൻ പറ്റിയ ആൾ വേറെയില്ലായിരിക്കാം” എന്ന് പരിഹസിച്ച അദ്ദേഹം, ഇപ്പോൾ വാഴുന്നവർ “Fittest” അല്ല, “Filthiest” ആണെന്നും തുറന്നടിച്ചു.
പരാതികൾ ബഹുമാനപ്പെട്ട ഹൈക്കോടതിയിലും ആദായ നികുതി വകുപ്പിലും ഫയൽ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.