ന്യൂഡൽഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പായ 2027-ലെ സെൻസസ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലായിരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണ്. 11,700 കോടി രൂപയാണ് ഈ സെൻസസിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനമനുസരിച്ച്, ഡാറ്റാ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാണ് ഡിജിറ്റൽ സെൻസസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് സെൻസസ് പൂർത്തിയാക്കുക.
ഭവന ലിസ്റ്റിംഗും ഭവന സെൻസസും ഒന്നാംഘട്ടം. ഇത് 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നടക്കും. രണ്ടാം ഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പ്. ഇത് 2027 ഫെബ്രുവരിയിൽ പൂർത്തിയാക്കും.
ഈ സെൻസസിൽ ഭവന, ജനസംഖ്യാ വിവരങ്ങൾക്കൊപ്പം സാമൂഹിക നില, ജാതി എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ഉൾപ്പെടുത്തും.