തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ്വമായൊരു കാവ്യനീതിക്ക് നാളെ നിയമസഭ സാക്ഷ്യം വഹിക്കും. സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി ബജറ്റ് നാളെ സഭയിൽ അവതരിപ്പിക്കും. ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി എന്ന നിലയിലാണ് സതീശൻ ബജറ്റുമായി നാളെ ജനങ്ങളിലേക്ക് എത്തുന്നത്.
2011-ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരളം മുഴുവൻ ധനമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിച്ചിരുന്ന പേരായിരുന്നു വി.ഡി സതീശന്റേത്. 2006-11 കാലത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ലോട്ടറി അഴിമതി അടക്കമുള്ള ജനവിരുദ്ധ നയങ്ങൾ സഭയ്ക്കകത്തും പുറത്തും ശക്തമായി തുറന്നുകാട്ടിയത് സതീശനായിരുന്നു. ലോട്ടറി മാഫിയക്കെതിരെയും അഴിമതികൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത അദ്ദേഹത്തിന്റെ പ്രതിച്ഛായയിലാണ് അന്ന് യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തിയത്. എന്നാൽ, അന്ന് രാഷ്ട്രീയ സമവാക്യങ്ങൾക്കിടയിൽ സതീശന് മന്ത്രിസഭയിൽ ഇടം ലഭിച്ചില്ല.
എന്നാൽ കാലം അതിശക്തമായ തിരിച്ചുവരവാണ് സതീശനായി കരുതിവെച്ചത്. 2021-ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് തുടർഭരണത്തിലേക്ക് വന്നതോടെയാണ് കോൺഗ്രസ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി നിയമിക്കുന്നത്. ഈ തീരുമാനം കോൺഗ്രസിന്റെ രാഷ്ട്രീയ ഭാഗധേയം തന്നെ മാറ്റിമറിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ നടത്തിയ മികച്ച പോരാട്ടങ്ങൾ കോൺഗ്രസിന്റെ ജൈത്രയാത്രയ്ക്ക് വഴിയൊരുക്കി.
തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയത്തോടെ 102 സീറ്റുകൾ നേടി യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തി. ജനങ്ങൾ ആഗ്രഹിച്ചതുപോലെ വി.ഡി സതീശൻ മുഖ്യമന്ത്രി കസേരയിലെത്തി, ഒപ്പം ധനകാര്യ വകുപ്പും അദ്ദേഹം സ്വന്തം കൈകളിൽ നിലനിർത്തി.
2011-ൽ ധനമന്ത്രിയായി ബജറ്റ് അവതരിപ്പിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ച സതീശൻ, കൃത്യം 15 വർഷങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയായി തന്നെ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ അത് കേരള രാഷ്ട്രീയത്തിലെ ഒരു സുവർണ്ണ അധ്യായമായി മാറും.