കൊച്ചി: കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തെ പ്രമുഖ മുഖമായ എം.വി. നികേഷ് കുമാർ വീണ്ടും വാർത്താമുറികളിലേക്ക് മടങ്ങുന്നു. സി.പി.എമ്മിന്റെ സോഷ്യൽ മീഡിയ വിഭാഗം തലവൻ എന്ന ചുമതല ഒഴിഞ്ഞാണ് അദ്ദേഹം തന്റെ പഴയ തട്ടകമായ റിപ്പോർട്ടർ ടിവിയിലേക്ക് തിരിച്ചെത്തുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മടങ്ങാനാണ് നികേഷിൻ്റെ നീക്കമെന്നാണ് സൂചന.
തിരിച്ചടിയായ സോഷ്യൽ മീഡിയ പരീക്ഷണങ്ങൾ
പാർട്ടി ഏൽപ്പിച്ച സോഷ്യൽ മീഡിയാ ചുമതലയിൽ നികേഷ് പരാജയപ്പെട്ടുവെന്ന വിലയിരുത്തലുകൾക്കിടെയാണ് ഈ മാറ്റം. നികേഷ് തൊടുത്തുവിട്ട പല രാഷ്ട്രീയ ‘ഗുണ്ടുകളും’ ഒടുവിൽ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുന്ന കാഴ്ചയാണ് കേരളം കണ്ടത്. പ്രശസ്തമായ തേന്മാവിൻ കൊമ്പത്ത് സിനിമയിലെ ശ്രീനിവാസൻ അവതരിപ്പിച്ച ‘അപ്പക്കാള’ എന്ന കഥാപാത്രത്തോടാണ് പലരും നികേഷിനെ ഇപ്പോൾ ഉപമിക്കുന്നത്. എറിയുന്ന ആയുധങ്ങളെല്ലാം തിരിഞ്ഞു വന്ന് തന്നെത്തന്നെ കൊള്ളുന്ന അവസ്ഥയിലാണ് നികേഷെന്ന് വിമർശകർ പരിഹസിക്കുന്നു.
വാക്കുകൾ വിഴുങ്ങിയുള്ള മടക്കം
ഇതാദ്യമായല്ല നികേഷ് കുമാർ മാധ്യമ പ്രവർത്തനം ഉപേക്ഷിക്കുന്നതും പിന്നീട് മടങ്ങിവരുന്നതും. 2016-ൽ അഴിക്കോട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ, ഇനി തന്റെ തട്ടകം രാഷ്ട്രീയമാണെന്നും മാധ്യമ മേഖലയിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെ.എം ഷാജിയോട് പരാജയപ്പെട്ടതിന് പിന്നാലെ ഈ പ്രഖ്യാപനം വിഴുങ്ങി അദ്ദേഹം റിപ്പോർട്ടറിലേക്ക് തിരിച്ചെത്തി.
തളിപ്പറമ്പ് മോഹവും തിരിച്ചടിയും
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നിന്ന് ജനവിധി തേടാൻ നികേഷ് ലക്ഷ്യമിട്ടിരുന്നെങ്കിലും പാർട്ടി പച്ചക്കൊടി കാട്ടിയില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പിൽ സ്ഥാനാർത്ഥിയായതോടെ നികേഷിന് വഴിമാറേണ്ടി വന്നു. സോഷ്യൽ മീഡിയയിൽ തുടരാനായിരുന്നു പാർട്ടി നിർദ്ദേശമെങ്കിലും അവിടെയും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയാത്തതാണ് മടക്കയാത്രയ്ക്ക് ആക്കം കൂട്ടിയത്.
യു.ഡി.എഫ് ഭരണകാലത്ത് പഴയ വീര്യത്തോടെ ചാനലിലിരുന്ന് ഗർജിക്കാനാണ് നികേഷിന്റെ പദ്ധതിയെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. നികേഷിന്റെ ഈ രണ്ടാം വരവ് മാധ്യമ ലോകത്തും രാഷ്ട്രീയത്തിലും എന്ത് മാറ്റമുണ്ടാക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
![]()
