തിരുവനന്തപുരം: കർഷകർ പട്ടിണിയിലാകുമ്പോഴും ലക്ഷങ്ങൾ ശമ്പളം പറ്റി ഡൽഹിയിൽ സുഖവാസത്തിന് പിണറായി സർക്കാർ നിയമിച്ച കെ.വി തോമസ് എന്ത് ചെയ്യുകയാണെന്ന ചോദ്യം ശക്തമാകുന്നു. നെല്ല് സംഭരണത്തിന് കർഷകർക്ക് ലഭിക്കേണ്ട 1360 കോടി രൂപ കുടിശികയായി തുടരുമ്പോഴാണ് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസിന്റെ ഈ നിസ്സംഗത.
ഇന്ന് നിയമസഭയിൽ ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ നൽകിയ മറുപടി പ്രകാരം, കേന്ദ്ര സർക്കാരിൽ നിന്ന് കർഷകർക്ക് ലഭിക്കാനുള്ളത് 1343.83 കോടി രൂപയാണ്. 2017-18 സാമ്പത്തിക വർഷം മുതൽ 2025-26 വരെയുള്ള വലിയൊരു തുകയാണിത്. ഇത്രയും വലിയ കുടിശിക കേന്ദ്രത്തിൽ കെട്ടിക്കിടക്കുമ്പോൾ, അത് ചോദിച്ചു വാങ്ങാൻ ബാധ്യതയുള്ള കെ.വി തോമസ് ഡൽഹിയിലും കേരളത്തിലുമായി വിമാനയാത്രകൾ നടത്തി സമയം കളയുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
കുടിശികയുടെ കണക്കുകൾ ഇങ്ങനെ:
- കേന്ദ്ര കുടിശിക: 1343.83 കോടി രൂപ (2017-18 മുതൽ 2025-26 വരെ).
- സംസ്ഥാന കുടിശിക: 16.12 കോടി രൂപ.
- തടഞ്ഞുവെച്ച തുക: കർഷകർക്ക് ലഭിക്കേണ്ട സ്റ്റേറ്റ് ഇൻസെന്റീവ് ബോണസ് ഇനത്തിലുള്ള 16.12 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിലവിൽ തടഞ്ഞു വെച്ചിരിക്കുകയാണ്.
ഖജനാവ് മുടിക്കുന്ന ‘കാബിനറ്റ്’ സുഖവാസം
കാബിനറ്റ് റാങ്കും ലക്ഷങ്ങൾ ശമ്പളവും നൽകി കെ.വി തോമസിനെ ഡൽഹിയിൽ നിയമിച്ചത് കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിൽ നേടിയെടുക്കാനാണ്. എന്നാൽ കർഷകർ ആത്മഹത്യയുടെ അരികിൽ നിൽക്കുമ്പോഴും ഈ കുടിശിക നേടിയെടുക്കാൻ ഒരു സമ്മർദ്ദവും ചെലുത്താൻ ഇദ്ദേഹത്തിന് സാധിക്കുന്നില്ല. എന്തുകൊണ്ടാണ് ഈ തുക ലഭിക്കാൻ വൈകുന്നതെന്നോ, അതിനായി സ്വീകരിക്കേണ്ട നടപടികൾ എന്താണെന്നോ മനസ്സിലാക്കാൻ പോലും ഈ ‘പ്രത്യേക പ്രതിനിധി’ക്ക് കഴിയുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്.
സാധാരണക്കാരായ കർഷകർക്ക് നൽകാൻ പണമില്ലാത്ത സർക്കാർ, കെ.വി തോമസിനെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കളെ പുനരധിവസിപ്പിക്കാൻ കോടികളാണ് ഒഴുക്കുന്നത്. പാവപ്പെട്ടവൻ വിയർപ്പൊഴുക്കി ഉണ്ടാക്കിയ നെല്ലിന്റെ പണം ചോദിച്ചു വാങ്ങാൻ കഴിയാത്ത തോമസ്, കാബിനറ്റ് പദവിയുടെ പേരിൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അറുമാദിക്കുകയാണെന്ന് വ്യക്തം.
![]()
