തിരുവനന്തപുരം: ജിഎസ്ടി ഒഴിവാക്കി എന്നതിനപ്പുറം മെഡിസെപ്പ് രണ്ടാം ഘട്ടത്തിലും ജീവനക്കാരുടെ ദുരിതം തുടരുമെന്ന് ഉറപ്പായതായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പുതുക്കിയ പ്രീമിയത്തിൽ സർക്കാർ യഥാർത്ഥത്തിൽ കുറവ് വരുത്തിയിട്ടില്ലെന്നും, ജിഎസ്ടി ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് ആരോപിച്ചു.
പ്രീമിയം വർദ്ധനവിൽ വഞ്ചന
ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നിവൃത്തിയില്ലാതെയാണ് പ്രീമിയം ₹810-ൽ നിന്നും ₹687-ലേക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറായത്. ജിഎസ്ടി കൊള്ള കൈയോടെ പിടിക്കപ്പെട്ടതിൻ്റെ ജാള്യത മറയ്ക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. സംഘടനകൾ ശബ്ദമുയർത്തിയില്ലായിരുന്നെങ്കിൽ ഈ തുക കൂടി അധികമായി ഈടാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിട്ടെടുത്തേനെ. ജിഎസ്ടി കുറച്ചാലും ഒന്നാം ഘട്ടത്തേക്കാൾ 187 രൂപ അധികമായി ഓരോ മാസവും ജീവനക്കാർ നൽകേണ്ടി വരും.
ചികിത്സാ ഉറപ്പില്ലാത്ത 5 ലക്ഷം കവറേജ്
മൂന്ന് ലക്ഷം രൂപ കവറേജ് ഉണ്ടായിരുന്നപ്പോൾ ലഭിക്കാത്ത ചികിത്സ, അഞ്ച് ലക്ഷം രൂപ കവറേജ് ആക്കിയാൽ ലഭിക്കുമെന്ന് ജീവനക്കാർ വിശ്വസിക്കുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ കാല അനുഭവങ്ങളിൽ നിന്ന് ക്യാഷ്‌ലെസ് ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ സർക്കാരിന് കഴിയില്ലെന്ന് വ്യക്തമാണ്. പണം നഷ്ടമാകുന്നതല്ലാതെ, അർഹമായ ചികിത്സ ലഭിക്കാത്ത അവസ്ഥയും അവഗണനയും തുടർക്കഥയാകും.
”അടുത്ത വർഷം പ്രീമിയം തുക വീണ്ടും കൂടുമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇത് ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. അതിനാൽ മെഡിസെപ്പ് നിർബന്ധിതമാക്കാതെ ഐശ്ചികമാക്കി (Optional) ഉത്തരവ് ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറാകണം.” – സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
![]()
