തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലുകൾക്കും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ഭീഷണികൾക്കുമിടയിൽ, വി.ഡി സതീശൻ്റെ ‘പുനർജനി’ പദ്ധതി വീണ്ടും ചർച്ചയാകുന്നു. 2018-ലെ മഹാപ്രളയത്തിൽ തകർന്ന പറവൂരിനെ കൈപിടിച്ചുയർത്താൻ വിഭാവനം ചെയ്ത ഈ പദ്ധതിയിലൂടെ ഇതിനകം 250-ലേറെ വീടുകളാണ് നിർമ്മിച്ചു നൽകിയത്. എന്നാൽ, അഗതികൾക്കും ആലംബമില്ലാത്തവർക്കും താങ്ങായ ഒരു ജനകീയ പദ്ധതിയെ അഴിമതിയുടെ നിഴലിൽ നിർത്താനുള്ള രാഷ്ട്രീയ ശ്രമങ്ങൾ സജീവമാകുകയാണ്.
എന്താണ് പുനർജനി?
പ്രളയബാധിതർക്ക് വീട് നൽകുന്നതിനൊപ്പം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും പുനർജനി വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. പ്രത്യേകതയെന്തെന്നാൽ, ഗുണഭോക്താക്കളെ കണ്ടെത്തി നേരിട്ട് സ്പോൺസർമാരെ ഏൽപ്പിക്കുകയാണ് സതീശൻ ചെയ്തത്. ഒരു രൂപ പോലും അദ്ദേഹം നേരിട്ട് കൈപ്പറ്റിയിട്ടില്ലെന്നിരിക്കെയാണ് വിദേശത്തെ ഫണ്ട് ശേഖരണത്തിന്റെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്നത്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ!
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിജിലൻസ് എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിയാതിരുന്ന കേസാണ് ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കുന്നത്. അന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ അനുമതി നിഷേധിച്ചതും ഹൈക്കോടതി തുടക്കത്തിലേ തള്ളിക്കളഞ്ഞതുമായ പരാതികളാണ് ഇപ്പോൾ രാഷ്ട്രീയ ആയുധമാക്കുന്നത്.
പോരാട്ടം തുടരും
സി.ബി.ഐ എന്ന ‘ഉമ്മാക്കി’ കാട്ടി പ്രതിപക്ഷ നേതാവിനെ തളയ്ക്കാനാണ് എൽ.ഡി.എഫിൻ്റെ ശ്രമം. ശബരിമല സ്വർണ്ണക്കൊള്ളയും ആന്റണി രാജുവിൻ്റെ അടിവസ്ത്രക്കേസും പോലുള്ള വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയും ഇതിൻ്റെ പിന്നിലുണ്ട്. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് സതീശൻ ചെയ്തത്.
![]()
