തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്തെ ദേവസ്വം ബോർഡ് അംഗവും അദ്ദേഹത്തിന്റെ വിശ്വസ്തനുമായ എൻ. വിജയകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തു. സെക്രട്ടറിയേറ്റിലെ സി.പി.എം സർവീസ് സംഘടനയുടെ മുൻ പ്രസിഡന്റും പൊതുഭരണ വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറിയുമാണ് വിജയകുമാർ.
നിയമനം മുഖ്യമന്ത്രിയുമായി ആലോചിച്ച്
പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് വിജയകുമാർ ബോർഡ് അംഗമാകുന്നത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിജയകുമാറുമായുള്ള വ്യക്തിപരമായ അടുപ്പമാണ് ഈ പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ആലോചിച്ച ശേഷമാണ് കടകംപള്ളി വിജയകുമാറിനെ ബോർഡിൽ പ്രതിഷ്ഠിച്ചതെന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.
അന്വേഷണം ഉന്നതരിലേക്ക്
വിജയകുമാറിന്റെ അറസ്റ്റോടെ കേസ് പുതിയ തലത്തിലേക്ക് കടക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖർ വലയിലാകുമെന്നാണ് സൂചന. മറ്റൊരു അംഗം കെ.പി ശങ്കർ ദാസിൻ്റെ അറസ്റ്റ് ഉടനെ ഉണ്ടാകും. അതിനു ശേഷം കടകംപള്ളിയെ ചോദ്യം ചെയ്യും. തട്ടിപ്പ് ആവർത്തിക്കാൻ ശ്രമിച്ചതിന് ദേവസ്വം ബോർഡ് പ്രസിഡണ്ട് ആയിരുന്ന പ്രശാന്തിനേയും മന്ത്രി വാസവനേയും ചോദ്യം ചെയ്യും.
![]()
