പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി കോൺഗ്രസ് നേതാവ് ആരോൺ ബിജിലി പനവേലിൽ ശ്രദ്ധേയനാകുന്നു. 28 വയസ്സുകാരനായ ആരോൺ, റാന്നി അങ്ങാടി ഡിവിഷനിൽ നിന്ന് 11,859 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഇത് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ്.
പോൾ ചെയ്ത വോട്ടിന്റെ 65 ശതമാനവും സ്വന്തമാക്കിയാണ് ആരോൺ ഈ നേട്ടം കൈവരിച്ചത്. ആകെ പോൾ ചെയ്ത 34,411 വോട്ടുകളിൽ 21,226 വോട്ടുകൾ ആരോൺ നേടി. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിക്ക് ലഭിച്ച മൊത്തം വോട്ടിനേക്കാൾ കൂടുതലാണ് ആരോണിന്റെ ഭൂരിപക്ഷം എന്നതും വിജയത്തിന്റെ തിളക്കം കൂട്ടുന്നു. എൽഡിഎഫിലെ പ്രശാന്ത് ബി മോളിയ്ക്കലിന് 9,367 വോട്ടും എൻഡിഎ സ്ഥാനാർത്ഥി അനുകുമാറിന് 3,818 വോട്ടുമാണ് ലഭിച്ചത്.
ആദ്യമായാണ് ആരോൺ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 17 അംഗ പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ 12 സീറ്റുകൾ നേടി യുഡിഎഫ് ഭരണം പിടിച്ചെടുത്തതിൽ ആരോണിന്റെ വിജയം നിർണായകമായി. അങ്ങാടി, പഴവങ്ങാടി, നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ആരോൺ വിജയിച്ച അങ്ങാടി ഡിവിഷൻ.
റാന്നിയിലെ പ്രമുഖ രാഷ്ട്രീയ കുടുംബാംഗമാണ് ആരോൺ. അദ്ദേഹത്തിന്റെ മുത്തച്ഛൻ സണ്ണി പനവേലിയും മുത്തശ്ശി റേച്ചൽ സണ്ണിയും റാന്നിയിലെ മുൻ എംഎൽഎമാരായിരുന്നു. പിതാവ് ബിജിലി പനവേലിൽ 2001-ൽ മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളജിൽ നിന്ന് ആർക്കിടെക്ചറിൽ ബിടെക് നേടിയ ആരോൺ, നിലവിൽ പ്രൊഫഷണൽ കോൺഗ്രസ് വൈസ് പ്രസിഡന്റാണ്. യുവ നേതൃത്വത്തിന്റെ ഈ ഉജ്ജ്വല വിജയം കോൺഗ്രസ് രാഷ്ട്രീയത്തിന് പുതിയ ഊർജ്ജം നൽകിയിരിക്കുകയാണ്.
![]()
