തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെ, പരസ്യ സംവാദത്തിനുള്ള വെല്ലുവിളിയിൽ നിന്ന് മുഖ്യമന്ത്രി പിന്നോട്ട് പോയത് ചർച്ചയാകുന്നു. ലൈഫ് മിഷൻ, കെ-റെയിൽ, കിഫ്ബി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മറുപടി തേടി സതീശനോട് ചോദ്യങ്ങൾ ഉന്നയിച്ച് പോർമുഖം തുറന്നത് മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, സതീശൻ ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകുകയും, ഇതേ വിഷയങ്ങളിൽ പരസ്യ സംവാദത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് തിരിച്ച് വെല്ലുവിളിക്കുകയും ചെയ്തതോടെ പിണറായി വിജയൻ ഉണ്ടയിട്ടു.
സതീശന്റെ മറുപടി ‘വ്യക്തമല്ല’ എന്ന് പറഞ്ഞ് ചോദ്യങ്ങൾ വീണ്ടും ആവർത്തിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. ഇതോടെ, പരസ്യ സംവാദത്തിനുള്ള പ്രതിപക്ഷ നേതാവിന്റെ ക്ഷണം മുഖ്യമന്ത്രി തള്ളി.
❓ മുഖ്യമന്ത്രിയുടെ ചോദ്യങ്ങളും സതീശന്റെ മറുപടിയും
തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകുന്നത് തടയാനാണ് വികസന വിഷയങ്ങളിൽ മുഖ്യമന്ത്രി പോർമുഖം തുറന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ, ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്ലൈൻ, കിഫ്ബി, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോൺ, ചൂരൽമല-മുണ്ടക്കൈ, കെ-റെയിൽ എന്നീ 13 വിഷയങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ.
ഇതിന് പിന്നാലെ, എല്ലാ വിഷയങ്ങൾക്കും മറുപടി നൽകിയ സതീശൻ, താൻ തയ്യാറാണ്, മുഖ്യമന്ത്രി പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് തിരിച്ച് വെല്ലുവിളിച്ചു.
🔙 ‘തോറ്റോടിയ’ ഐസക്കിന്റെ മുഖം ഓർമവന്നപ്പോൾ
വി.ഡി. സതീശന്റെ വെല്ലുവിളിയിൽ നിന്ന് പിണറായി വിജയൻ ഒഴിഞ്ഞുമാറിയതിന് പിന്നിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ അനുഭവം ഓർമ വന്നതാവാം എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ അടക്കം പറച്ചിൽ. ലോട്ടറി വിഷയത്തിൽ സതീശനുമായി പരസ്യ സംവാദത്തിന് പോയി നാണംകെട്ട തോമസ് ഐസക്കിന്റെ അനുഭവം മുഖ്യമന്ത്രിക്ക് മുന്നിൽ ‘ഉണ്ടയിടാൻ’ പ്രേരണയായെന്നാണ് പരസ്യമായ രഹസ്യം. സതീശന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ, പഴയ ചോദ്യങ്ങൾ ആവർത്തിച്ച് തടിതപ്പാനാണ് മുഖ്യമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത്.
![]()
