തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ‘ഇരട്ട ചങ്ക്’ വിശേഷണവുമായി തലയുയർത്തി നിന്നിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് കനത്ത പ്രഹരമേൽപ്പിച്ച് സിപിഐയുടെ നിർണ്ണായക വിജയം. പി.എം.ശ്രീ (PM-Shri) പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ എടുത്ത ഉറച്ച നിലപാടിന് മുന്നിൽ സർക്കാർ നിരുപാധികം കീഴടങ്ങിയതോടെ, 2016 മുതൽ അദ്ദേഹത്തിന്റെ പി.ആർ. ടീം ചാർത്തിക്കൊടുത്ത ‘ഇരട്ട ചങ്ക്’ എന്ന വിശേഷണം തകർന്ന് അദ്ദേഹം ‘ഒറ്റ ചങ്കൻ’ ആയി മാറിയിരിക്കുകയാണ്.
പിണറായിയുടെ ആധിപത്യത്തിന് മുന്നിൽ സിപിഐക്ക് അടിയറവ് പറയേണ്ടി വരുമെന്നും, നമ്രശിരസ്‌കരായി മണവാട്ടിയെപ്പോലെ നാണിച്ചു നിൽക്കുന്ന സിപിഐയെ മാത്രമേ കാണാനാകൂ എന്നുമായിരുന്നു ഇന്നലെവരെ മാധ്യമങ്ങളുടെയും ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരുടെയും പ്രചാരണം. പിണറായി അനുകൂല ‘കുഴലൂത്ത്’ മാധ്യമങ്ങൾ ഈ പ്രചാരണം വൻതോതിൽ പൊലിപ്പിച്ചു.
എന്നാൽ, പി.എം.ശ്രീ പദ്ധതി പിൻവലിക്കണമെന്ന ആവശ്യത്തിൽ പാറ പോലെ ഉറച്ചുനിന്ന സിപിഐയാണ് പിന്നീട് കണ്ടത്. മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികൾ മാറി. സിപിഐയെ മെരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും, എം.വി. ഗോവിന്ദനും, ബേബിയും നടത്തിയ തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടു.
ഒടുവിൽ, സിപിഐയുടെ സമ്മർദ്ദത്തിന് വഴങ്ങി പി.എം.ശ്രീ പദ്ധതി മരവിപ്പിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനാവുകയായിരുന്നു.
സിപിഐയുടെ വിജയം ഉറപ്പിച്ച മൂന്ന് നിർദ്ദേശങ്ങൾ:
- ഉപസമിതിയെ രൂപീകരിക്കും.
- ഉപസമിതിയുടെ തീരുമാനം വരെ പി.എം.ശ്രീ പദ്ധതി മരവിപ്പിക്കും.
- കരാർ നടപ്പാക്കില്ലെന്ന് കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കും.
ഈ മൂന്ന് നിർദ്ദേശങ്ങൾ അംഗീകരിച്ചതിലൂടെ മുഖ്യമന്ത്രിയെ മുട്ടുകുത്തിച്ച് കേരള രാഷ്ട്രീയത്തിൽ തലയുയർത്തി നിൽക്കുകയാണ് സിപിഐ. ഘടകകക്ഷികളെ വരുതിയിലാക്കി മുന്നോട്ടുപോയ പിണറായി വിജയന്റെ ശൈലിക്ക് ഏറ്റ കനത്ത തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ സംഭവത്തെ വിലയിരുത്തുന്നത്