കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ (ജെആർപി) യുഡിഎഫിന്റെ ഭാഗമാക്കാൻ സന്നദ്ധത അറിയിച്ച് സി.കെ. ജാനു മുന്നണിക്ക് ഔദ്യോഗികമായി കത്ത് നൽകി. ഇതോടെ ജാനുവിന്റെ യുഡിഎഫ് പ്രവേശനം ഏറെക്കുറെ ഉറപ്പായി.
അടുത്തിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ജാനു ആലുവയിൽ വെച്ച് ചർച്ച നടത്തിയിരുന്നു. ജാനുവിനെ മുന്നണിയിൽ എത്തിക്കുന്നതിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്ക് പ്രത്യേക താൽപര്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നത് ദേശീയ തലത്തിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജാനുവിന്റെ യുഡിഎഫ് പ്രവേശനത്തിനുള്ള ചർച്ചകൾ സജീവമായത്. ഈ മാസം 9-ന് ചേർന്ന യുഡിഎഫ് യോഗത്തിലും ഇക്കാര്യം ചർച്ചയായിരുന്നു. പ്രിയങ്കാ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പ്രമുഖ ആദിവാസി നേതാവിനെ ഒപ്പം നിർത്തുന്നത് കോൺഗ്രസിന്റെ പ്രതിച്ഛായയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് നേതൃത്വം കരുതുന്നത്.
2016-ലാണ് ജാനുവിന്റെ പാർട്ടി ആദ്യമായി എൻഡിഎയുടെ ഭാഗമായത്. 2018-ൽ മുന്നണി വിട്ടെങ്കിലും 2021-ൽ തിരികെയെത്തി. ഈ വർഷം ഓഗസ്റ്റ് 30-നാണ് ജെആർപി അവസാനമായി എൻഡിഎ വിട്ടത്. പ്രിയങ്കാ ഗാന്ധിയുടെ താൽപര്യം കൂടി വെളിപ്പെട്ടതോടെ, ജാനുവിന്റെ യുഡിഎഫ് പ്രവേശനം വേഗത്തിലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
![]()
