തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി (KIIFB) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന (CEO) വിവാദ ഉദ്യോഗസ്ഥൻ കെ.എം. എബ്രഹാം കേരളത്തിലെത്തി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ പദവികൾ രാജിവെച്ച് ബോംബെയിലേക്ക് പോയ അദ്ദേഹം സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു. അടിയന്തര പ്രാധാന്യമുള്ള ചില കാര്യങ്ങൾക്കായാണ് അദ്ദേഹം കേരളത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
പിണറായി സർക്കാരിന്റെ കാലത്ത് അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരിൽ കിഫ്ബി വഴി നടന്ന വൻ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും അഴിമതികളെക്കുറിച്ചും നിലവിൽ അന്വേഷണം നടന്നുവരികയാണ്. എബ്രഹാമിന്റെ ഭരണകാലയളവിൽ നടന്ന ഇടപാടുകളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. കടമെടുത്ത തുക വകമാറ്റിയതും സാമ്പത്തിക അനാസ്ഥകളും ഉൾപ്പെടെയുള്ള നിരവധി രേഖകൾ സർക്കാരിന്റെ പക്കൽ ലഭിച്ചെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
അന്വേഷണം ശക്തമാകുന്നതിനിടയിലുള്ള കെ.എം. എബ്രഹാമിന്റെ ഈ ചുരുങ്ങിയ സന്ദർശനം ഭരണ-രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. അദ്ദേഹം ഇന്ന് തന്നെ ബോംബെയിലേക്ക് മടങ്ങും എന്നാണ് ലഭിക്കുന്ന സൂചന.
