തിരുവനന്തപുരം: വീടുകളിൽ ക്ഷേമ പെൻഷൻ എത്തിക്കുന്ന സഹകരണ സംഘങ്ങൾക്കുള്ള ഇൻസെന്റീവ് വിതരണം ചെയ്യാതെ മുൻ സർക്കാർ പടിയിറങ്ങി. മുൻ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ 5 മാസത്തെ ഇൻസെന്റീവ് കുടിശ്ശികയാക്കി മാറ്റിയതോടെ 35 കോടിയോളം രൂപയുടെ ഭാരിച്ച ബാധ്യതയാണ് പുതിയ സർക്കാരിന്റെ തലയിലായിരിക്കുന്നത്.
2025 നവംബർ വരെയുള്ള ഇൻസെന്റീവ് തുക മാത്രമാണ് മുൻ സർക്കാർ പൂർണ്ണമായി നൽകിയിട്ടുള്ളത്. തുടർന്നു വന്ന 2025 ഡിസംബർ, 2026 ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ എന്നീ അഞ്ച് മാസങ്ങളിലെ വിതരണ ഇൻസെന്റീവ് സംഘങ്ങൾക്ക് കൈമാറിയിരുന്നില്ല.
സാമൂഹ്യസുരക്ഷാ പെൻഷനുകൾ വീടുകളിലെത്തിച്ച് നൽകുന്ന ഏജന്റുമാർക്കും സഹകരണ സംഘങ്ങൾക്കും ഒരു മാസം ഇൻസെന്റീവ് ഇനത്തിൽ നൽകാൻ ഏകദേശം 7 കോടി രൂപയോളമാണ് ആവശ്യമായി വരുന്നത്. അഞ്ചു മാസത്തെ തുക കുടിശ്ശികയായതോടെ ആകെ 35 കോടിയോളം രൂപയാണ് വിതരണം ചെയ്യാൻ ബാക്കിയുള്ളത്.
