തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ മൺസൂൺ ബംപർ (BR-110) ഭാഗ്യക്കുറി സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുന്നു. ഭാഗ്യാന്വേഷികൾ ആവേശത്തോടെ ടിക്കറ്റുകൾ ഏറ്റെടുത്തതോടെ ഇത്തവണത്തെ ടിക്കറ്റ് വിൽപന 40 ലക്ഷവും പിന്നിട്ട് മുന്നേറുകയാണ്. കോടീശ്വരനാകാൻ പോകുന്ന ആ ഭാഗ്യശാലി ആരാണെന്നറിയാനുള്ള കാത്തിരിപ്പിന് വിരാമമിട്ട് മൺസൂൺ ബമ്പറിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്ത് വെച്ച് നടക്കും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഭൂതപൂർവ്വമായ ജനപങ്കാളിത്തവും വിൽപനയുമാണ് ഇത്തവണ മൺസൂൺ ബംപറിന് ലഭിച്ചിരിക്കുന്നത്. 2025-ൽ ആകെ വിറ്റുപോയത് 33,48,000 ടിക്കറ്റുകൾ മാത്രമായിരുന്നു. എന്നാൽ ഇത്തവണ നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ 40 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ജനങ്ങൾ വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 7 ലക്ഷത്തോളം ടിക്കറ്റുകളുടെ വർദ്ധനവാണ് ഇതിനകം ഉണ്ടായിരിക്കുന്നത്.
10 കോടി രൂപയാണ് ഇത്തവണത്തെ മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില.
കുറഞ്ഞ ടിക്കറ്റ് നിരക്കിൽ വലിയ സമ്മാനത്തുക ഉറപ്പുനൽകുന്നതാണ് മൺസൂൺ ബംപറിന്റെ ഈ സ്വീകാര്യതയ്ക്ക് പിന്നിലെ പ്രധാന കാരണം.
നാളെ ഉച്ചയ്ക്ക് ശേഷം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മാധ്യമങ്ങളിലൂടെയും ഫലം തത്സമയം ലഭ്യമാകും. വരും മണിക്കൂറുകളിൽ വിൽപന ഇനിയും ഉയരുമെന്നാണ് ഏജന്റുമാരും ലോട്ടറി വകുപ്പും കണക്കുകൂട്ടുന്നത്.