തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ (102 സീറ്റുകൾ) അധികാരത്തിൽ ഏറുകയും വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ചൂടുപിടിക്കുകയാണ്. എന്നാൽ ഇതിനിടയിലും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉയർത്തുന്ന വിയോജിപ്പുകൾക്ക് പിന്നിൽ പൂഞ്ഞാർ സീറ്റ് മോഹഭംഗം. പൂഞ്ഞാർ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതിൻ്റെ പ്രതികാരമാണ് സതീശനോടുള്ള അലോഷ്യസിന്റെ കലിപ്പിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പൂഞ്ഞാറിലെ സതീശൻ്റെ മാസ്റ്റർ സ്ട്രോക്ക്
കട്ടപ്പനക്കാരനായ അലോഷ്യസ് സേവ്യറിന് പൂഞ്ഞാർ സീറ്റിൽ മത്സരിക്കാൻ വലിയ താല്പര്യമുണ്ടായിരുന്നു. എന്നാൽ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ പൂഞ്ഞാറിൽ ഒരു അന്യജില്ലക്കാരൻ വന്നാൽ പരാജയം ഉറപ്പാണെന്ന് ദീർഘവീക്ഷണമുള്ള നേതാവായ വി.ഡി. സതീശന് കൃത്യമായി അറിയാമായിരുന്നു. പൂഞ്ഞാറിൽ വിജയസാധ്യത പ്രാദേശിക സ്വാധീനമുള്ള അഡ്വ. എം.ജെ. സെബാസ്റ്റ്യനാണെന്ന് മനസ്സിലാക്കിയ സതീശൻ, അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കണമെന്ന ഉറച്ച നിലപാട് എടുത്തു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയും മുൻ എം.എൽ.എയുമായിരുന്ന സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പരാജയപ്പെടുത്തിക്കൊണ്ട് അഡ്വ. എം.ജെ. സെബാസ്റ്റ്യൻ മണ്ഡലം പിടിച്ചെടുത്തു. വി.ഡി. സതീശന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ എത്രത്തോളം കൃത്യമായിരുന്നുവെന്ന് അടിവരയിടുന്നതായിരുന്നു പൂഞ്ഞാറിലെ ഈ ചരിത്ര വിജയം.
കലിപ്പ് തുടർന്ന് അലോഷ്യസ്; മുഖ്യമന്ത്രിയുടെ ഓഫീസ് ജനങ്ങൾക്കൊപ്പം
സീറ്റ് കിട്ടാത്തതിലുള്ള അതൃപ്തി മനസ്സിൽ വെച്ചുകൊണ്ട് അലോഷ്യസ് ഇപ്പോഴും മുഖ്യമന്ത്രി സതീശനെതിരെ നീക്കങ്ങൾ നടത്തുന്നുവെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി തന്നെ സന്ദർശിക്കാൻ അനുമതി നൽകുന്നില്ലെന്ന അലോഷ്യസിന്റെ പുതിയ പരാതിയും ഇതിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വസ്‌തുത ഇതാണ്: നിലവിൽ ആർക്ക് വേണമെങ്കിലും നേരിട്ടെത്തി കാണാൻ സാധിക്കുന്ന ജനകീയമായ രീതിയിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത്. നിത്യേന വൻ ജനക്കൂട്ടമാണ് അദ്ദേഹത്തെ കാണാനായി ഓഫീസിലേക്ക് ഒഴുകിയെത്തുന്നത്. സാധാരണക്കാരായ ജനങ്ങളെയും പ്രവർത്തകരെയും ഒരേപോലെ കാണുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ, അലോഷ്യസിനു കാണാം.
ചുരുക്കത്തിൽ, അർഹരായവർക്ക് മാത്രം സീറ്റ് നൽകി പാർട്ടിയെ വിജയത്തിലേക്ക് നയിച്ച മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. പൂഞ്ഞാർ സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ വ്യക്തിപരമായ വൈരാഗ്യം തീർക്കാനാണ് അലോഷ്യസ് സേവ്യർ ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നാലെ പോകുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ പൊതുസംസാരം.