തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്ന കേരളത്തിൽ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച് ബിജെപി – സിപിഎം ‘ഡീൽ’ വിവാദം. ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ വിനു വി. ജോണിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, ഈ ‘അവിശുദ്ധ കൂട്ടുകെട്ട്’ മാധ്യമ മേഖലയിലേക്കും വ്യാപിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
മുഖ്യമന്ത്രിയുടെ പ്രതിരോധം പാളി; ചർച്ചയായി സതീശന്റെ വെളിപ്പെടുത്തൽ
ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ട് കച്ചവടത്തിന് ധാരണയുണ്ടെന്ന വി.ഡി. സതീശന്റെ ആരോപണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്തെത്തിയെങ്കിലും, വസ്തുതകൾ നിരത്തിയുള്ള പ്രതിപക്ഷത്തിന്റെ കടന്നാക്രമണത്തിന് മുന്നിൽ സർക്കാരിന്റെ പ്രതിരോധം പാളുന്ന കാഴ്ചയാണ് കണ്ടത്. വെറും രാഷ്ട്രീയ ആരോപണമെന്നതിലുപരി കൃത്യമായ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ഡീൽ നടപ്പാക്കുന്നതെന്ന വാദം വോട്ടർമാർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.
മാധ്യമ പ്രവർത്തകയുടെ പിആർ ടീം ബിജെപിക്ക് വേണ്ടി?
രാഷ്ട്രീയ ഡീലിനേക്കാൾ ഉപരിയായി ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം മാധ്യമ മേഖലയെക്കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ്. സിപിഎം അനുകൂല നിലപാടുകൾക്ക് പേരുകേട്ട ഒരു പ്രമുഖ മാധ്യമപ്രവർത്തകയുടെ നേതൃത്വത്തിലുള്ള പിആർ (PR) ടീം, ഇത്തവണ 22 നിയമസഭ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾക്കായി രഹസ്യമായി പ്രവർത്തിക്കുന്നു എന്നാണ് സൂചന.
”സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് മറിക്കാനും, ബിജെപി സ്ഥാനാർത്ഥികൾക്ക് അനുകൂലമായ പൊതുവികാരം സൃഷ്ടിക്കാനും ഈ മാധ്യമപ്രവർത്തകയുടെ സംഘം ക്വട്ടേഷൻ എടുത്തിരിക്കുകയാണ്.” – രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
പിന്നിൽ ഇടത് തന്ത്രജ്ഞന്റെ ബുദ്ധി
സിപിഎം അനുകൂലിയായ ഈ മാധ്യമപ്രവർത്തകയെ ‘സംഘ മിത്രമാക്കി’ മാറ്റിയതിന് പിന്നിൽ ഇടതുപക്ഷത്തെ ഒരു പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സിപിഎമ്മിന്റെ തുടർഭരണ സാധ്യതകൾ ഉറപ്പാക്കുന്നതിനായി ചില സീറ്റുകളിൽ ബിജെപിക്ക് സഹായം നൽകുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഈ പിആർ നീക്കം. വരും ദിവസങ്ങളിൽ ഈ മാധ്യമപ്രവർത്തകയുടെയും ബിജെപിയുടെയും ഇടപാടുകൾ സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.
പിണറായി – മോദി ഡീൽ എന്ന ആരോപണത്തിനൊപ്പം ഈ പുതിയ ‘മാധ്യമ-പിആർ’ ഡീൽ കൂടി ചേരുന്നതോടെ വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
![]()
