ആലപ്പുഴ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി വിടുന്നു എന്ന സൂചനകൾ ശക്തമാകുന്നു. 2026-ലെ പാർട്ടി മെമ്പർഷിപ്പ് സ്ക്രൂട്ടണി സമയത്ത് തന്റെ അംഗത്വം പുതുക്കാൻ അദ്ദേഹം തയ്യാറായില്ല എന്ന വാർത്ത പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ പടർന്നത്. പിണറായി സർക്കാരിന്റെ ഭരണരീതികളിലും പാർട്ടിയിലെ ചില നേതാക്കളുടെ സമീപനങ്ങളിലും സുധാകരൻ ഏറെ നാളായി അതൃപ്തിയിലായിരുന്നു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. “പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ല” എന്നും, അതുകൊണ്ടാണ് മെമ്പർഷിപ്പ് പുതുക്കാത്തതെന്നും അദ്ദേഹം കുറിച്ചു. 63 വർഷത്തെ പാർട്ടി ബന്ധമാണ് ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്.
സതീശന്റെ അടുത്ത ‘വിസ്മയം’ സുധാകരനാണോ?
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ “കേരള രാഷ്ട്രീയം ഇനിയും വിസ്മയങ്ങൾ കാണും” എന്ന പ്രഖ്യാപനം സുധാകരന്റെ ഈ നീക്കത്തെ ലക്ഷ്യം വെച്ചാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. നേരത്തെ ഐഷ പോറ്റി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ ജി. സുധാകരനെപ്പോലൊരു കരുത്തനായ നേതാവ് കോൺഗ്രസ് പാളയത്തിലെത്തിയാൽ അത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ കരുത്താകും.
അതൃപ്തിക്ക് കാരണം സൈബർ ആക്രമണമോ?
തനിക്കെതിരെ പാർട്ടിയിലെ തന്നെ ചിലർ നടത്തുന്ന സൈബർ ആക്രമണങ്ങളിൽ സുധാകരൻ കടുത്ത പ്രതിഷേധത്തിലായിരുന്നു. തന്റെ പിതാവിനെ പോലും ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾക്കെതിരെ നടപടി എടുക്കാൻ പാർട്ടി നേതൃത്വം തയ്യാറാകാത്തതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ പരിഹസിച്ചു എന്ന പരാതിയും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
![]()
