തിരുവല്ല: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. മൂന്നാമത്തെ പീഡനക്കേസിൽ രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ മാവേലിക്കര സ്പെഷ്യൽ ജയിലിൽ തുടരും.
അടച്ചിട്ട മുറിയിലായിരുന്നു (In-camera) കോടതി നടപടികൾ പൂർത്തിയാക്കിയത്. പരാതിക്കാരിയുമായി പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ, സ്വാധീനശക്തിയുള്ള ജനപ്രതിനിധി എന്ന നിലയിൽ പ്രതിക്ക് ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയാക്കുമെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. പ്രതി നേരത്തെ ഒളിവിൽ പോയ കാര്യവും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
കാനഡയിലുള്ള എൻആർഐ യുവതിയുടെ പരാതിയിലാണ് രാഹുലിനെതിരെ മൂന്നാമത്തെ പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് എംഎൽഎക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ സമാനമായ മറ്റ് രണ്ട് പീഡനക്കേസുകളിൽ രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നെങ്കിലും മൂന്നാമത്തെ കേസിൽ ജനുവരി 11-ന് പുലർച്ചെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തെ നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.