പുതുക്കാട്: പുതുക്കാട് ഗ്രാമപഞ്ചായത്തിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം. ആരോഗ്യ-വിദ്യാഭ്യാസ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ലിനി ബിജു വിജയിച്ചു. എന്നാൽ, എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത് പഞ്ചായത്തിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
വനിതാ സംവരണ വിഭാഗത്തിൽ നടന്ന മത്സരത്തിൽ യുഡിഎഫിലെ ലിനി ബിജു 9 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഐ നേതാവ് സുനന്ദ ശശിക്ക് 8 വോട്ടുകൾ ലഭിച്ചു. എൽഡിഎഫിന്റെ നാല് അംഗങ്ങൾക്ക് പുറമെ, ബിജെപിയുടെ നാല് അംഗങ്ങളും സുനന്ദ ശശിക്ക് വോട്ട് രേഖപ്പെടുത്തിയതാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചത്.
മറനീക്കി പുറത്തുവരുന്ന എൽഡിഎഫ്-ബിജെപി സഖ്യമെന്ന് യുഡിഎഫ്
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലം മുതൽക്കേ നിലനിൽക്കുന്ന എൽഡിഎഫ്-ബിജെപി രഹസ്യ ധാരണ ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റും യുഡിഎഫ് നേതാവുമായ കെ.ജെ.ജോജു ആരോപിച്ചു. ബി.ജെ.പി വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറുമെന്ന് ഉറപ്പാണ്.