തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർ ദാസിൻ്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം. ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഡി.ഐ.ജി ഹരിശങ്കറിൻ്റെ പിതാവായതിനാലാണ് ശങ്കർ ദാസിനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (SIT) മടിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
കേസിൽ ദേവസ്വം മുൻ പ്രസിഡൻ്റ് പത്മകുമാർ നേരത്തെ അറസ്റ്റിലായിരുന്നു. ബോർഡ് അംഗങ്ങളുമായി ആലോചിച്ചാണ് സ ഇടപാടുകൾ നടത്തിയതെന്ന് പത്മകുമാർ മൊഴി നൽകി ഒരു മാസം പിന്നിട്ടിട്ടും ശങ്കർ ദാസിനെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. എന്നാൽ വിഷയത്തിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനം ഉണ്ടായതോടെ മറ്റൊരു ബോർഡ് അംഗമായ എൻ. വിജയകുമാറിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.
വിജയകുമാർ പിടിയിലായതോടെ ശങ്കർ ദാസിനെതിരെയും സമാനമായ നടപടി അനിവാര്യമായിരിക്കുകയാണ്. സ ബോർഡ് അംഗങ്ങൾക്ക് കൂട്ടുത്തരവാദിത്തം ഉള്ളതിനാൽ ശങ്കർ ദാസിനെ കേസിൽ നിന്ന് ഒഴിവാക്കാൻ നിയമപരമായി സാധിക്കില്ല. എന്നിട്ടും മകൻ്റെ ഉന്നത പദവി ഉപയോഗിച്ച് അറസ്റ്റ് പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നാണ് സൂചന. വരും ദിവസങ്ങളിൽ ഹൈക്കോടതിയുടെ ഇടപെടൽ വീണ്ടും ഉണ്ടാകുമോ എന്നാണ് വിശ്വാസികൾ ഉറ്റുനോക്കുന്നത്.