തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് മുൻ ഡിജിപി ആർ. ശ്രീലേഖ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ശ്രീലേഖ പാർട്ടി നേതൃത്വത്തെ അറിയിച്ചു. രാജീവ് ചന്ദ്രശേഖറിനോടാണ് ശ്രീലേഖ തന്റെ നിലപാട് വ്യക്തമാക്കിയത്.
വാഗ്ദാനം ലംഘിച്ചെന്ന് ആക്ഷേപം
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ശ്രീലേഖയെ ബിജെപി മത്സരരംഗത്തിറക്കിയത്. എന്നാൽ ഭരണം ലഭിച്ചപ്പോൾ ശ്രീലേഖയെ തഴഞ്ഞ് വി.വി. രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതിൽ കടുത്ത അമർഷത്തിലാണ് ശ്രീലേഖ. ഇതിനു പിന്നാലെയാണ് അനുനയ നീക്കവുമായി പാർട്ടി വട്ടിയൂർക്കാവ് സീറ്റ് വാഗ്ദാനം ചെയ്തത്.
വട്ടിയൂർക്കാവ് വേണ്ടെന്ന് നിലപാട്
കുമ്മനം രാജശേഖരനെപ്പോലെയുള്ള മുതിർന്ന നേതാക്കൾ മത്സരിച്ചിട്ട് പോലും ജയിക്കാൻ കഴിയാത്ത മണ്ഡലമാണ് വട്ടിയൂർക്കാവ്. തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റ് നൽകി തന്നെ ഒതുക്കാൻ നോക്കേണ്ടതില്ലെന്നാണ് ശ്രീലേഖയുടെ നിലപാട്. സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാകുന്നതിന് മുൻപേ ശ്രീലേഖ വേദി വിട്ടത് നേരത്തെ വാർത്തയായിരുന്നു.
”കുമ്മനം രാജശേഖരനെപ്പോലെയുള്ളവർ മത്സരിച്ചിട്ടും ജയിക്കാത്ത വട്ടിയൂർക്കാവിൽ മത്സരിക്കാനില്ല” – ശ്രീലേഖ രാജീവ് ചന്ദ്രശേഖറിനോട് പറഞ്ഞു.
മേയർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ബിജെപിക്കുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ശ്രീലേഖയെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ കേന്ദ്ര നേതൃത്വം തുടരുകയാണ്.