തിരുവനന്തപുരം:മാധ്യമപ്രവർത്തകരോട് എന്നും കൃത്യമായ അകലം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് തലസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങൾ. ക്രിസ്മസ് തലേന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് അതുവരെ കണ്ടിട്ടില്ലാത്ത ഒരു ‘സൗമ്യനായ’ മുഖ്യമന്ത്രിയെ മാധ്യമങ്ങൾ കണ്ടത്. ഓരോ മാധ്യമപ്രവർത്തകനെയും പേരെടുത്തു വിളിക്കാതെയാണെങ്കിലും നോക്കി തലയാട്ടിയും, ‘ഹ..ഹ..’ എന്ന് ചിരിച്ചും കുശലം പറഞ്ഞും മുഖ്യമന്ത്രി പുതിയ ഭാവപ്പകർച്ച നടത്തി.
മാറിയത് മുഖ്യമന്ത്രി മാത്രമല്ല
മുഖ്യമന്ത്രിയുടെ അതേ ഗൗരവം പുലർത്താറുള്ള പ്രസ് സെക്രട്ടറി പി.എം. മനോജും ഇത്തവണ വ്യത്യസ്തനായിരുന്നില്ല. ഓരോ മാധ്യമപ്രവർത്തകരുടെയും അടുത്തെത്തി വിശേഷങ്ങൾ തിരക്കിയും സൗഹൃദം പങ്കിട്ടും അദ്ദേഹം വാർത്താ സമ്മേളനത്തിന് മുന്നോടിയായി രംഗത്തെത്തി. മുഖ്യമന്ത്രിയും പ്രസ് സെക്രട്ടറിയും ഒരേപോലെ മാറിയത് കണ്ട് “മുഖ്യമന്ത്രിക്ക് എന്തുപറ്റി?” എന്നായിരുന്നു മാധ്യമപ്രവർത്തകർക്കിടയിലെ പ്രധാന സംസാരവിഷയം.
അണിയറയിൽ പി.ആർ ടീമോ അതോ തോൽവിയോ?
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് മുഖ്യമന്ത്രിയെ ഇത്തരമൊരു പുതിയ മുഖം സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം മൂന്ന് മാസം മാത്രം ബാക്കിനിൽക്കെ, ജനങ്ങളിലേക്ക് വാർത്തകൾ എത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ അസംതൃപ്തി മാറ്റുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പ്രൊഫഷണൽ പി.ആർ. ടീമുകളുടെ കൃത്യമായ ഉപദേശം ഈ മാറ്റത്തിന് പിന്നിലുണ്ടെന്നും സംസാരമുണ്ട്.
അപ്രതീക്ഷിത സമ്മാനങ്ങളും വിരുന്നും
ഇത്തവണത്തെ ക്രിസ്മസ് മാധ്യമപ്രവർത്തകർക്ക് നൽകിയത് ഇരട്ടി മധുരമാണ്. സാധാരണ എഡിറ്റർമാർക്ക് മാത്രം ലഭിക്കാറുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക ക്രിസ്മസ് ആശംസ കാർഡുകൾ ഇത്തവണ മാധ്യമപ്രവർത്തകർക്കും ലഭിച്ചു. ഇതാദ്യമായാണ് ഇത്തരമൊരു നടപടി. ഇതിനുപുറമെ, വരും ദിവസങ്ങളിൽ തലസ്ഥാനത്തെ എല്ലാ മാധ്യമപ്രവർത്തകർക്കുമായി വിപുലമായ ഒരു വിരുന്ന് ഒരുക്കാനും മുഖ്യമന്ത്രി പദ്ധതിയിടുന്നുണ്ട്. സാധാരണ പൗരപ്രമുഖർക്ക് മാത്രം നൽകാറുള്ള ഇത്തരം വിരുന്നുകൾ മാധ്യമപ്രവർത്തകർക്കും നൽകാനുള്ള നീക്കം നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ഇനിയും ചെലവാകുമെന്ന് വ്യക്തം.