കണ്ണൂർ: കേരളത്തിലെ വോട്ടർ പട്ടികയും എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് കെ.കെ. രാഗേഷ് നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനകളിലെ കണക്കുകൾ വസ്തുതാപരമായി തെറ്റ്. കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം, മലപ്പുറം ജില്ലയിലെ വോട്ടർ വർധനവ്, ജില്ലാതല കണക്കുകൾ, കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിലെ വർധനവ് എന്നിവ സംബന്ധിച്ച രാഗേഷിൻ്റെ അവകാശവാദങ്ങൾ ശുദ്ധ മണ്ടത്തരങ്ങൾ ആണ്.
കേരളത്തിൽ കുറഞ്ഞത് 6.10 ലക്ഷം വോട്ടുകൾ; ഒമ്പത് ലക്ഷമല്ല
വിമർശകർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,78,07,008 ആയിരുന്നു.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്ഐആർ നടപടികൾക്കുശേഷം ആകെ വോട്ടർമാരുടെ എണ്ണം 2,71,96,936 ആയി രേഖപ്പെടുത്തി.
ഇരുകണക്കുകളും തമ്മിലുള്ള വ്യത്യാസം 6,10,072 വോട്ടുകൾ മാത്രമാണ്. അതിനാൽ കേരളത്തിലാകെ ഒമ്പത് ലക്ഷത്തിലധികം വോട്ടർമാർ കുറഞ്ഞുവെന്ന കെ.കെ. രാഗേഷിന്റെ അവകാശവാദം തെറ്റ്.
മലപ്പുറത്ത് രണ്ട് ലക്ഷം വർധനവെന്ന വാദവും ചോദ്യം ചെയ്യപ്പെടുന്നു
എസ്ഐആറിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ രണ്ട് ലക്ഷത്തിലധികം വോട്ടർമാർ വർധിച്ചുവെന്ന അവകാശവാദവും കണക്കുകൾ പരിശോധിക്കുമ്പോൾ ശരിയല്ല.
2024നെ അപേക്ഷിച്ച് 2026ൽ മലപ്പുറം ജില്ലയിൽ രേഖപ്പെടുത്തിയ വോട്ടർ വർധനവ് 1,13,495 മാത്രമാണ്.
അതേസമയം, മലപ്പുറം ജില്ലയിലെ എൻആർഐ വോട്ടർമാരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. 2024ൽ എൻആർഐ വോട്ടർമാരുടെ എണ്ണം 15,121 ആയിരുന്നത് 2026ൽ 41,962 ആയി ഉയർന്നു. അതായത്, പ്രവാസി വോട്ടർമാരുടെ എണ്ണത്തിലെ വർധനവും മൊത്തം വോട്ടർ വർധനവിൽ പ്രധാന ഘടകമായി.
പ്രവാസി വോട്ടർമാർ നിയമപരമായ രേഖകളുടെ അടിസ്ഥാനത്തിൽ വോട്ടർ പട്ടികയിൽ ചേർക്കപ്പെടുന്നതും എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട രാഷ്ട്രീയ വാദങ്ങളും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്നത് യുക്തിസഹമല്ല.
കണ്ണൂരല്ല, കോഴിക്കോട്
മലപ്പുറത്തിന് ശേഷം എസ്ഐആറിനുശേഷം ഏറ്റവും കൂടുതൽ വോട്ടർമാർ വർധിച്ച ജില്ല കണ്ണൂരാണെന്ന അവകാശവാദവും തെറ്റാണ്.
ലഭ്യമായ കണക്കുകൾ പ്രകാരം:
കോഴിക്കോട്: 60,258 വോട്ടർമാരുടെ വർധനവ്
കണ്ണൂർ: 58,279 വോട്ടർമാരുടെ വർധനവ്
ഇതോടെ കണ്ണൂരാണ് രണ്ടാം സ്ഥാനത്തെന്ന് പറയുന്ന അവകാശവാദം കണക്കുകളുടെ അടിസ്ഥാനത്തിൽ ശരിയല്ല.
തളിപ്പറമ്പ് ഒന്നാമതല്ലെന്ന് കണക്കുകൾ
കേരളത്തിൽ എസ്ഐആറിനുശേഷം ഏറ്റവും കൂടുതൽ വോട്ടർമാർ വർധിച്ച മണ്ഡലങ്ങളിൽ തളിപ്പറമ്പാണ് ഒന്നാമതെന്ന വാദവും ചോദ്യം ചെയ്യപ്പെടുന്നു.
കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളുടെ കണക്കുകൾ പ്രകാരം:
പേരാവൂർ: 24,362 വോട്ടർമാരുടെ വർധനവ്
തലശേരി: 23,631 വോട്ടർമാരുടെ വർധനവ്
കല്യാശേരി: 12,193 വോട്ടർമാരുടെ വർധനവ്
തളിപ്പറമ്പ്: 10,952 വോട്ടർമാരുടെ വർധനവ്
ഈ കണക്കുകൾ പ്രകാരം കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് ഒന്നാം സ്ഥാനത്തല്ലെന്നും, പേരാവൂർ, തലശേരി, കല്യാശേരി എന്നീ മണ്ഡലങ്ങൾക്ക് ശേഷമാണ് തളിപ്പറമ്പിന്റെ സ്ഥാനം.
തളിപ്പറമ്പ് തോൽവിയും എസ്ഐആർ വാദവും
തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് ഫലത്തെ എസ്ഐആർ നടപടികളുമായി ബന്ധിപ്പിക്കുന്ന രാഷ്ട്രീയ വാദമാണ് രാഗേഷ് ഉന്നയിക്കുന്നത്.
തളിപ്പറമ്പിനെക്കാൾ കൂടുതൽ വോട്ടർമാർ വർധിച്ച തലശേരിയിലും കല്യാശേരിയിലും എൽഡിഎഫ് വിജയിച്ച സാഹചര്യത്തിൽ, തളിപ്പറമ്പിലെ തോൽവിക്ക് മാത്രം എസ്ഐആർ കാരണമാണെന്ന വാദം വസ്തുതാപരമായി തെറ്റാണ്.
വോട്ടർ പട്ടികയിലെ മാറ്റങ്ങൾ മാത്രം തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഏക കാരണമായി അവതരിപ്പിക്കുന്നത് രാഷ്ട്രീയപരമായ ലളിതവൽക്കരണമാണ്. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന സ്ഥാനാർഥികൾ, പ്രാദേശിക രാഷ്ട്രീയ സാഹചര്യം, മുന്നണി ശക്തി, പ്രചാരണം, ഭരണവിരുദ്ധ വികാരം തുടങ്ങി നിരവധി ഘടകങ്ങളുണ്ട്.
വസ്തുതാപരിശോധന ആവശ്യപ്പെടുന്ന രാഷ്ട്രീയ വാദങ്ങൾ
എസ്ഐആർ സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾ ശക്തമാകുന്നതിനിടെ, പൊതുപ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് ഔദ്യോഗിക വോട്ടർ കണക്കുകൾ കൃത്യമായി പരിശോധിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. തെറ്റായ കണക്കുകൾ രാഷ്ട്രീയ ചർച്ചകളെ തെറ്റായ ദിശയിലേക്ക് നയിക്കും. സ്വന്തം കഴിവ് കേട് മറച്ച് വയ്ക്കാനാണ് രാഗേഷ് പൊള്ളയായ കണക്കുകളുമായി പ്രത്യക്ഷപ്പെട്ടതെന്ന് വ്യക്തം.
